Site iconSite icon Janayugom Online

സമാധാന ചര്‍ച്ച ഫലപ്രാപ്തിയിലേക്ക്; പതിനഞ്ചിന രൂപരേഖ തയാറാകുന്നു

റഷ്യ‑ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്കെന്ന് സൂചന. 21 ദിവസമായി തുടരുന്ന സംഘര്‍ഷത്തിന് അയവ് വന്നേക്കുമെന്ന് ഉക്രെയ്നും റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉക്രെയ്ന്‍ നാറ്റോ അംഗത്വം സ്വീകരിക്കില്ല എന്നതുള്‍പ്പെടെ പതിനഞ്ചിന രൂപരേഖ തയ്യാറാകുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രെയ്ന്‍ സൈനികരഹിത മേഖലയായി തുടരാമെന്ന് സമ്മതിച്ചാല്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പ്രതികരിച്ചിരുന്നു. നിര്‍ണായക വിഷയങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുക എളുപ്പമല്ല, പക്ഷേ ഇപ്പോള്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നുണ്ടെന്നും ലവ്റോവ് പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ ലക്ഷ്യം കാണുന്നുവെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കിയും പ്രതീക്ഷ പങ്കുവച്ചു. ചര്‍ച്ച തുടരുകയാണെന്നും സമാധാന കരാറിലേക്കെത്താനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നും ഉക്രെയ്ന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായ കരാറിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും വീഡിയോ സന്ദേശത്തിലൂടെ സെലന്‍സ്കി പറഞ്ഞു.

തലസ്ഥാനമായ കീവിലും തീരദേശനഗരമായ മരിയുപോളിലും റഷ്യ വ്യോമാക്രമണം തുടരുകയാണ്. സൈനികനടപടി മൂന്നാഴ്ച പിന്നിട്ടുവെങ്കിലും ഉക്രെയ്നിലെ വലിയ നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പല നഗരങ്ങളിലും വ്യോമാക്രമണം രൂക്ഷമായി തുടരുകയാണ്. അതേസമയം റഷ്യ ഉക്രെയ്നില്‍ നടത്തുന്ന സൈനിക നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Peace talks to fruition

you may also like this video;

Exit mobile version