Site icon Janayugom Online

ഔദ്യോഗിക രേഖകളില്‍ മായ്ക്കാവുന്ന മഷിയുള്ള പേന: റിഷി സുനകിനെതിരെ ആരോപണം

ഔദ്യോഗിക രേഖകളില്‍ എഴുതാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മായ്ച്ചുകളയാന്‍ സാധിക്കുന്ന പേനകള്‍ ഉപയോഗിക്കുന്നതായി ആരോപണം. മായ്ക്കാവുന്ന മഷിയുള്ള പൈലറ്റ് വി ഫൗണ്ടന്‍ പേനകള്‍ ഉപയോഗിച്ചാണ് റിഷി സുനക് ഔദ്യോഗിക രേഖകള്‍ തയ്യാറാക്കിയിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചാന്‍സലറായിരുന്ന കാലയളവ് മുതല്‍ അദ്ദേഹം ഈ പേനയാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഔദ്യോഗിക രേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്ത് മായ്ക്കാനും തിരുത്തലുകള്‍ വരുത്താനും സാധ്യതയുണ്ടെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

കാബിനറ്റ് മീറ്റിങ്ങുകളില്‍, ഡൗണിങ് സ്ട്രീറ്റില്‍ ഔദ്യോഗിക കത്തുകളില്‍ ഒപ്പിടുമ്പോള്‍, മോള്‍ഡോവയിലെ യൂറോപ്യന്‍ രാഷ്ട്രീയ കമ്മ്യൂണിറ്റി മീറ്റിംഗ് പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികളിൽ എല്ലാം അദ്ദേഹം ഈ പേനകള്‍ ഉപയോഗിച്ചതായുള്ള ചിത്രങ്ങളും ഇതിനകം പുറത്തുവന്നു. യുകെയില്‍ 4.75 പൗണ്ട് (493 രൂപ) വിലയുള്ള ഈ പേനകള്‍ ഒരു ജാപ്പനീസ് സ്റ്റേഷനറി കമ്പനിയാണ് വിപണിയില്‍ എത്തിക്കുന്നത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ഔദ്യോഗിക അന്വേഷണരേഖകളില്‍ നിന്നെല്ലാം ഋഷി സുനക്കിന്റെ കൈയ്യക്ഷര കുറിപ്പുകള്‍ മായ്ക്കപ്പെടുമെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

അതേസമയം, ഇത്തരം പേനകള്‍ വിതരണം ചെയ്യുന്നത് സിവില്‍ സര്‍വീസാണെന്നും വിവിധ വകുപ്പുകളിലെ സ്ഥിരം സെക്രട്ടറിമാര്‍ ഉള്‍പ്പെടെ വൈറ്റ്ഹാളിലുടനീളം വ്യാപകമായി ഈ പേനകള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഡൗണിങ് സ്ട്രീറ്റ് നല്‍കുന്ന വിശദീകരണം. 2020 ഒക്ടോബറില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഒപ്പിടാന്‍ മായ്ക്കാന്‍ കഴിയാത്ത പേനകള്‍ ഉപയോഗിക്കുന്നതായുള്ള ഫോട്ടോകള്‍ സുനക്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉണ്ട്.

Eng­lish Sum­ma­ry: Pen with erasable ink on offi­cial doc­u­ments: Alle­ga­tion against Rishi Sunak

You may also like this video

Exit mobile version