Site icon Janayugom Online

ഇതര മതവിശ്വാസികളെ ക്ഷേത്ര ദർശനത്തിൽ വിലക്കരുത്: മദ്രാസ് ഹൈക്കോടതി

MHC

ആരാധനയിൽ വിശ്വാസമുള്ള ഇതര മത വിശ്വാസികളെ ക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതര മതവിശ്വാസികളെ ക്ഷേത്ര ദർശനത്തിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കന്യാകുമാരി തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട ഹ‍ർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. വർഷങ്ങൾക്ക് ശേഷം നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് പി എൻ പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുൾപ്പെടുന്ന ബെഞ്ച് ഹർജി തള്ളി.
യേശുദാസിന്റെ ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ വയ്ക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂർ ദർഗയിലും ഇതര മതസ്ഥർക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ നടന്ന കുംഭാഭിഷേക ചടങ്ങിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരടക്കം നിരവധി പ്രമുഖരും ചടങ്ങിനെത്തി. ഇതിൽ ഇതര മതവിശ്വാസികളും ഉണ്ടായിരുന്നുവെന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയണമെന്നും കാട്ടി ഇ സോമൻ എന്നയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കന്യാകുമാരിക്കടുത്തുള്ള ആദി കേശവ പെരുമാൾ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. 418 വർഷങ്ങൾക്ക് ശേഷമാണ് ഈ മാസം 6ന് ഇവിടെ മഹാ കുംഭാഭിഷേകം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള റൂട്ടിൽ, ദേശീയപാതയിൽ മാർത്താണ്ഡത്ത് നിന്ന് കുലശേഖരം പോകുന്ന വഴിയിലാണ് ആദി കേശവ പെരുമാൾ ക്ഷേത്രം. 

Eng­lish Sum­ma­ry: Peo­ple of oth­er reli­gions should not be banned from vis­it­ing tem­ples: Madras High Court

You may like this video also

Exit mobile version