Site icon Janayugom Online

വിപണിയിലെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കും: മന്ത്രി ജി ആർ അനിൽ

സപ്ലൈകോ നടപ്പാക്കുന്ന വിഷു-റംസാൻ മേളകള്‍ ഉത്സവ സീസണുകളിൽ പൊതു വിപണിയിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് സമീപമുള്ള സപ്ലൈകോ ഔട്ട്‌ലറ്റിൽ വിഷു-റംസാൻ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്നത് സർക്കാർ നയമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം വിഷു-റംസാൻ മേളകൾ സംഘടിപ്പിക്കുന്നത്. പ്രതിമാസം 40 മുതല്‍ 50 ലക്ഷം ജനങ്ങള്‍ സപ്ലൈകോയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതായി മന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുവിതരണ രംഗം വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണിത്. റേഷന്‍കടകളിലൂടെ നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങള്‍ മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഒരു കിലോ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

സബ്സിഡി മണ്ണെണ്ണ വിഹിതം 1944 കിലോലിറ്റര്‍ ആയി വെട്ടിക്കുറച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണയും അധികമായി നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷു-റംസാൻ മേളയിലെ ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി കെ രാജു സംസാരിച്ചു. സപ്ലൈകോ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ സ്വാഗതവും മേഖല മാനേജർ ജലജ ജി എസ് റാണി നന്ദിയും പറഞ്ഞു.

54 ശതമാനം വരെ വിലക്കിഴിവ്

14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് കേന്ദ്രങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ ആരംഭിച്ചിട്ടുള്ളത്. നോണ്‍ സബ്സിഡി സാധനങ്ങള്‍ 10 മുതൽ 35 ശതമാനം വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. ജയ അരി, കുറുവ അരി, മട്ട അരി, ബിരിയാണി അരി എന്നീ ഇനങ്ങള്‍ പൊതുവിപണിയിലേക്കാളും വിലക്കുറവില്‍ ലഭ്യമാണ്. ശബരി ബ്രാന്റഡ് കറി പൗഡറുകള്‍ക്ക് 24 മുതല്‍ 54 ശതമാനം വരെ സ്പെഷ്യല്‍ വിലക്കിഴിവുമുണ്ട്. പഞ്ചസാര (39രൂപ), ജയ അരി-സോർട്ടക്സ് (36), ബിരിയാണി അരി-സോന (44.50), മട്ട അരി സോർട്ടക്സ്(ഉണ്ട)-(40.50), മട്ട അരി-സോർട്ടക്സ്(വടി)-(44), കുറുവ അരി സോർട്ടക്സ് (36) എന്നിങ്ങനെ ലഭിക്കും.

Eng­lish Sum­ma­ry: Peo­ple will be pro­tect­ed from mar­ket exploita­tion: Min­is­ter GR Anil
You may also like this video

Exit mobile version