Site icon Janayugom Online

കുരുമുളക് വില ഉയരുന്നു

നീണ്ട ഇടവേളയ്ക്കുശേഷം കുരുമുളകിന്റെ വില കിലോയ്ക്ക് 500 കടന്നു. മാസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 300 രൂപയിൽതാഴെയായിരുന്നത് ഇപ്പോൾ 500 രൂപയ്ക്ക് മുകളിലായി. 2014 ൽ 710 രൂപയായി ഉയർന്ന വില ക്രമേണ താഴ്ന്നെങ്കിലും 2016 ജനുവരിയിൽ 640ലേക്കെത്തിയിരുന്നു. ഇപ്പോഴത്തെ വില ഇനിയും ഉയർന്നേക്കുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. 

കുരുമുളകിന് വീണ്ടും വില ഉയരുന്നത് കർഷകന് വലിയ പ്രതീക്ഷയാണ്. അന്താരാഷ്ട്രതലത്തിൽ ക്രിസ്മസ് വിപണി സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. കമ്പോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം കുരുമുളക് ഉല്പാദിപ്പിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം അവിടെ ഉല്പാദനം പകുതിയായി. വില വർധിച്ചെങ്കിലും അതിനനുസരിച്ചുള്ള ഉല്പാദനം ഇവിടെ നടക്കുന്നില്ലെന്നത് കർഷകർക്ക് തിരിച്ചടിയായി. 

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുരുമുളകിന്റെ വിളവെടുപ്പ് നടക്കുന്നത്. തുടർച്ചയായ മഴയിൽ ഉദ്പാദനം കുറഞ്ഞു. വിളവെടുത്ത് ഉണക്കിയെടുക്കാൻ പറ്റാത്ത സാഹചര്യവുമാണ്. വിളവെടുപ്പ് നടത്താത്തതുമൂലം കുരുമുളക് കൊടിയിൽകിടന്ന് പഴുത്ത് കൊഴിഞ്ഞുപോകുകയാണ്. വർധിച്ച വിലയുടെ നേട്ടം ചരക്ക് സ്റ്റോക്കുള്ള ചുരുക്കം കർഷകർക്ക് മാത്രമാണ് ലഭിക്കുന്നത്. പണ്ടുകാലത്തുണ്ടായിരുന്ന നാടൻ കുരുമുളക് ഇപ്പോൾ ഇല്ലാതായി. പന്നിയൂർ, കൈരളി തുടങ്ങിയ സങ്കരയിനം കുരുമുളകാണ് ഇപ്പോൾ കൃഷിചെയ്യുന്നത്. ഇവയ്ക്ക് പ്രതിരോധശേഷി കുറവാണ്. ഒരുഘട്ടം കഴിയുമ്പോൾ ദ്രുതവാട്ടം വന്ന് ചെടികൾ നശിച്ചുപോകുകയാണ് പതിവെന്നും കര്‍ഷകര്‍ പറയുന്നു.
eng­lish summary;Pepper prices are rising
you may also like this video;

Exit mobile version