Site iconSite icon Janayugom Online

കലോത്സവങ്ങള്‍ക്ക് അരങ്ങുണരുന്നു; ചെലവ് താങ്ങാനാവാതെ രക്ഷിതാക്കൾ

സ്കൂൾ കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ നൃത്തയിനങ്ങൾക്കുള്ള ചെലവ് താങ്ങാനാവാതെ രക്ഷിതാക്കൾ. അദ്ധ്യാപകരുടെ ഫീസ് മുതൽ മേക്കപ്പ് സാധനങ്ങളുടെ വരെയുള്ള ചെലവ് ഇരട്ടിയിലധികമായി. ഒന്നിലധികം നൃത്തഇനങ്ങളിൽ പങ്കെടുക്കേണ്ടവർ ഇത്തവണബുദ്ധിമുട്ടിലാകും.
മൊത്തത്തിൽ വിപണിയിലുണ്ടായ വിലക്കയറ്റം നൃത്തമേഖലയിലുമുണ്ട്. ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ മിനിമം 2 ലക്ഷത്തിന് മുകളിലാവും. ഒന്നിലേറെ മത്സരങ്ങളുണ്ടെങ്കിൽ പറയുകയും വേണ്ട. ഒരു വശത്ത് കാശുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ പെടാപ്പാടുപെടുന്ന ഒരുപാട് കുട്ടികളും രക്ഷിതാക്കളുമുണ്ട്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്.
ഒരാൾക്ക് മൂന്ന് സിംഗിൾ ഇനങ്ങളിൽ മത്സരിക്കാം. അപ്പോഴേയ്ക്കും ചെലവ് മിനിമം 6 ലക്ഷമാകും. മേക്കപ്പിന് മൂവായിരമാണ് മിനിമം ചാർജ്. ആർട്ടിസ്റ്റുകളുടെ പ്രശസ്തി കൂടുംതോറും ഫീസും ഉയരും. പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് മിനിമം 30, 000 രൂപയാണ് അദ്ധ്യാപകരുടെ ഫീസ്. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. 

വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു. സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. അതുകൊണ്ട് പരമാവധി തിളക്കവും മേന്മയുള്ളവയാണ് എല്ലാവരും lതെരഞ്ഞെടുക്കുക.
പട്ടുവസ്ത്രത്തിന് മിനിമം 8000 വരെയാകും.തയ്യൽക്കൂലി 3000 രൂപയാണ് ജില്ലയിൽ ഏറ്റവും കുറവ്. ആഭരണങ്ങൾക്ക് വാടക 1500 വരെയാകുന്നുണ്ട്. ആഭരണങ്ങൾക്ക് 10, 00 മുതൽലാണ് ചിലവാകുന്നത്. ടെമ്പിൾവർക്കും കല്ലുകൊണ്ടുള്ള ആഭരണങ്ങൾക്കും ഡിമാൻഡാണ്. കലയോടുള്ള ഇഷ്ടംകൊണ്ട് രക്ഷിതാക്കൾ എങ്ങനെയെങ്കിലും പണം കണ്ടെത്തുകയാണ്. 

Exit mobile version