Site iconSite icon Janayugom Online

പെരിയാർ മലിനീകരണം: എട്ടിന് എഐവൈഎഫ് പ്രതിഷേധ പദയാത്ര

പെരിയാർ മലിനീകരണത്തിനെതിരെ എഐവൈഎഫ് സംസ്ഥാനാടിസ്ഥാനത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, പ്രസിഡന്റ് എൻ അരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കി പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കോടിക്കണക്കിന് രൂപയുടെ മത്സ്യസമ്പത്ത് നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ക്യാമ്പയിന്റെ ഭാഗമായി എഐവൈഎഫ് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ മാസം എട്ടിന് പെരിയാർ സംരക്ഷണ പദയാത്ര സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് വരാപ്പുഴ മാർക്കറ്റിൽ നിന്നും ആരംഭിച്ച് വൈകിട്ട് അഞ്ചിന് പദയാത്ര ഏലൂർ പാതാളത്ത് സമാപിക്കും. 

എടയാറിലെയും ഏലൂരിലെയും വിവിധ കമ്പനികളിൽ നിന്നും പെരിയാറിലേക്ക് ഒഴുക്കുന്ന മാസ മാലിന്യങ്ങളാണ് മത്സ്യക്കുരുതിക്ക് കാരണമാകുന്നത്. രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച ശേഷം കടലിൽ കൊണ്ട് പോയി ഒഴുക്കണം എന്നാണ് നിയമം എന്നിരിക്കെ കമ്പനികൾ ഭൂമിക്കടിയിലൂടെ കുഴലുകൾ സ്ഥാപിച്ച് ഇത് പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ്. ഇതിന് മുൻപും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അന്വേഷണങ്ങൾക്ക് ഉത്തരവിടാറുണ്ടെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. കേരളത്തിളുടനീളം എഐവൈഎഫ് നടത്തുന്ന വിവിധ പാരിസ്ഥിതിക പോരാട്ടങ്ങളുടെ ഭാഗമാണ് പെരിയാർ സംരക്ഷണ സമരമെന്നും നേതാക്കൾ പറഞ്ഞു. 

അവയവ കച്ചവടത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവയവ ശാസ്ത്രക്രിയകൾ കൂടുതലും നടക്കുന്ന ആശുപത്രികൾ അധികവും കൊച്ചിയിൽ ആയതിനാൽ എറണാകുളം ജില്ലയിൽ ഈ വിഷയത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ള വിതരണം പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കി എഡിബി സഹായത്തോടെ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Eng­lish Summary:Periyar pol­lu­tion: AIYF protest march at 8
You may also like this video

Exit mobile version