ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും സർക്കാർ വിമർശകർക്കുമെതിരെ നിയമവിരുദ്ധമായ നടപടികൾ വർധിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 2026ലെ റിപ്പോർട്ട്. ബിജെപി ഭരണത്തിനുകീഴിൽ രാജ്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പാതയിലാണെന്ന് 529 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെയും റോഹിങ്ക്യയൻ അഭയാർത്ഥികളെയും നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി പുറത്താക്കുന്ന നടപടികൾ 2025ൽ ശക്തമായി. കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന രീതി സുപ്രീം കോടതി വിലക്കിയിട്ടും തുടരുന്നുണ്ട്. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഭരണകക്ഷിയിലെ പ്രമുഖർ പോലും പങ്കാളികളാകുന്നത് സ്ഥിതിഗതികൾ വഷളാക്കുന്നു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കുമെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ പല സ്വതന്ത്ര മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയവരെ ജയിലിലടയ്ക്കുകയും അക്കാദമിക് വിദഗ്ധരെയും എഴുത്തുകാരെയും നിയമനടപടികളിലൂടെ നിശബ്ദരാക്കുകയും ചെയ്തു.
ലഡാക്കിന് സ്വയംഭരണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തിയ രീതിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ലഡാക്കിൽ നടന്ന വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചൂക്കിനെ ദേശവിരുദ്ധ നിയമം ചുമത്തി തടവിലാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏഷ്യൻ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും ഭരണകൂടം സ്വാധീനിക്കുന്നതായി റിപ്പോർട്ടിൽ ആരോപണമുണ്ട്. ലോകമെമ്പാടും ആഭ്യന്തരമായി നടത്തുന്ന ഇത്തരം ലംഘനങ്ങൾ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു. വിവേചനപരമായ നയങ്ങൾ അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും നീതി ഉറപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

