Site icon Janayugom Online

ജനകീയ പ്രതിഷേധം ശക്തം: പെറുവില്‍ പൊതുതെര‍ഞ്ഞെടുപ്പ്

ജനകീയ പ്രതിഷേധം ശക്തമായ പെറു പൊതുതെര‍ഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കി പ്രസിഡന്റ് ദിനാ ബൊലുവാര്‍ട്ട്. ദേശീയ ടെലിവിഷനിലൂടെയുള്ള പ്രസംഗത്തിനിടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള നിര്‍ദേശം കോണ്‍ഗ്രസിന് അയക്കുമെന്ന് ബൊലുവാര്‍ട്ട് പ്രഖ്യാപിച്ചത്. 2024 ഏപ്രിലില്‍ തെര‍‌ഞ്ഞെടുപ്പ് നടത്തണമെന്നാണ് ബൊലുവാര്‍ട്ടിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ മുന്‍ പ്രസിഡന്റ് പെ‍‍‍‍‍ഡ്രോ കാസ്റ്റിലോയെ പുറത്താക്കിയതിനെത്തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേര്‍ മരിച്ചിരുന്നു. 15, 18 വയസുള്ള കുട്ടികളാണ് പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 26 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധം അക്രമാസക്തമായതോടെ തലസ്ഥാനമായ ലിമയില്‍ പ്രതിഷേധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സായുധ സേനയുടെ ചെറുവിമാനത്താവളവും പ്രതിഷേധത്തില്‍ തകര്‍ന്നു. നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ബൊലുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേരും. രാജ്യത്ത് കലാപശ്രമം ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയതടക്കമുള്ള കേസുകള്‍ ചുമത്തി പെഡ്രോ കാസ്റ്റിലോയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ആറ് തവണയാണ് പെറുവില്‍ ഭരണമാറ്റമുണ്ടായത്. 2018 മുതല്‍ തുടര്‍ച്ചയായി രണ്ടു പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്. 2021 ജൂണില്‍ 44,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാസ്റ്റിലോ അധികാരമേറ്റത്.

Eng­lish Sum­ma­ry : Peru’s gen­er­al election
You may also like this video

Exit mobile version