Site icon Janayugom Online

ടൂറിസം വികസനത്തിന് കരുത്ത് പകർന്ന് പെരുവണ്ണാമൂഴിയിൽ സോളാർ ബോട്ട് സർവ്വീസ്

പ്രകൃതിയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ ആരംഭിച്ച സോളാർ ബോട്ട് സർവീസ് കിഴക്കൻ മലയോരത്തെെ ടൂറിസം വികസന കുതിപ്പിന് കരുത്ത് പകരും. മലബാറിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ പെരുവണ്ണാമൂഴി റിസർവോയറിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ടൂറിസം മേഖലയിൽ സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്നത്. ബാങ്കിന്റെ പൊതുഫണ്ട് ഉപയോഗിച്ചാണ് ബോട്ടുകൾ വാങ്ങിയത്. വലുപ്പത്തിൽ കേരളത്തിലെ തന്നെ മുൻപന്തിയിലുള്ള റിസോർവോയറുകളിൽ ഒന്നാണ് പെരുവണ്ണാമൂഴിയിലേത്. ഈ റിസർവോയറിലൂടെയുള്ള ബോട്ട് യാത്ര പെരുവണ്ണാമൂഴിയിലെത്തുന്ന സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാകും.
അമ്പത് ലക്ഷം രൂപ ചെലവിൽ രണ്ടു ബോട്ടുകളാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. ഒന്നിൽ ഇരുപത് പേർക്കും മറ്റേതിൽ പത്തുപേർക്കും സഞ്ചരിക്കാം. അര മണിക്കൂറിനുള്ളിൽ നാലു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാം. 150 രൂപയാണ് ഒരാൾക്കുള്ള ചാർജ്. കുട്ടികൾക്കായി പ്രത്യേക പാക്കേജ് ഒരുക്കും. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തന സമയം.
സർവീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Exit mobile version