ബിഹാറിലെ ഗയയിൽ ‘പോപ്പോ’ എന്ന വളർത്തു തത്തയെ തേടി കുടുംബം. ഒരുമാസമായി പോപ്പോയെ കാണാതായിട്ട്. പോപ്പോയെ കണ്ടത്തി കൊടുക്കുന്നവര്‍ക്ക് പാരിതോഷികവും കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പിപ്പാർപതി റോഡിലെ താമസക്കാരായ ശ്യാം ദേവ് പ്രസാദ് ഗുപ്തയും ഭാര്യ സംഗീത ഗുപ്തയുമാണ് തങ്ങളുടെ തത്തയെ കണ്ടെത്തുന്നവർക്ക് 5,100 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഏപ്രില്‍ അഞ്ചിനാണ് പോപ്പോയെ കാണാതാകുന്നത്.
തത്തയെ കണ്ടെത്തുന്നതിനായി നഗരത്തിന്റെ ചുവരുകളിലും മാർക്കറ്റുകളിലും പോപ്പോയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ ഒട്ടിച്ചും കാമ്പെയ്നുകളും സംഘടിപ്പിച്ചുമാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഒരു മാസം മുമ്പ് പക്ഷി വീട്ടിൽ നിന്ന് പറന്നുപോയെന്നും പ്രത്യേക സ്വരത്തിൽ വിളിച്ചും സമീപത്തെ മരങ്ങളിൽ തിരഞ്ഞും പല വഴികളിലൂടെ തത്തയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നതായി കുടുംബം പറഞ്ഞു.
പോസ്റ്ററുകൾ ഒട്ടിക്കുക മാത്രമല്ല, ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ പോപ്പോയെ കണ്ടെത്തുന്നതിനായി ഒരു കാമ്പെയ്‌ൻ ആരംഭിക്കുകയും ചെയ്തു.
ഏകദേശം 12 വർഷത്തോളമായി പോപ്പോ തങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നതായി ഗുപ്ത പറഞ്ഞു. തത്തയെ ആരെങ്കിലും കൊണ്ടുപോയെങ്കില്‍ തിരികെ നല്‍കണമെന്നും ആ പക്ഷി വെറുമൊരു പക്ഷിയല്ല, ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.
English summary;Pet parrot ‘Popo’ goes missing, Gaya family announces cash reward