Site icon Janayugom Online

‘ആന്റണി’ സിനിമക്കെതിരെ ഹർജി; അസഹിഷ്ണുത എന്തിനെന്ന് ഹൈക്കോടതി

ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി. ബൈബിളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹർജി. ഹർജി പിന്നീട് പരിഗണിക്കുമെന്നും ജനങ്ങൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കരുതെന്നും ഹർജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

1960കളിലും 1970കളിലും ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരുന്നുവെന്ന് ഓർമ്മിക്കണം. തോക്ക് മറയ്ക്കാൻ ബൈബിളാണ് ഉപയോഗിക്കുന്നതിനാൽ ക്രിസ്ത്യാനികൾ അസന്തുഷ്ടരാണ്. ഗീതയാണെങ്കിൽ ഹിന്ദുക്കളും ഖുറാൻ ആണെങ്കിൽ മുസ്ലിങ്ങളും അസന്തുഷ്ടരാകുമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. ചെറിയ ഒരു രംഗത്തിൽ മാത്രം കാണിക്കുന്ന പുസ്തകം ബൈബിളാണെന്ന് എങ്ങനെ മനസിലായെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.
കാഴ്ചക്കാരന്റെ മനസിൽ പതിയുന്നതിനുമാത്രം സമയം ഇല്ലായിരുന്നുവെന്നും സിനിമ വിവിധ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് സെൻസർ ചെയ്തിരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വീഡിയോ ഹാജരാക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ഹർജിക്കാരൻ അറിയിച്ചു.

Eng­lish Summary;Petition against ‘Antho­ny’ movie; High Court why intolerance

You may also like this video

Exit mobile version