Site iconSite icon Janayugom Online

എസ്‍ഐആറിനെതിരായ ഹർജി; മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകും

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ ബംഗാൾ മുഖ്യമന്ത്രി. എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോടു മമത അനുമതി തേടിയിട്ടുണ്ട്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് മമത പഠനം പൂർത്തിയാക്കിയത്. 2003വരെ മമത കോടതിയിൽ പ്രാക്ടീസും നടത്തിയിരുന്നു.എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ പുരോഗമിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ ലക്ഷ്യം. എസ്ഐആർ നടപ്പിലാക്കാൻ കമ്മിഷൻ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ റദ്ദാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നാണ് ഹർജിയിൽ മമത ആരോപിക്കുന്നത്.എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു. 

Exit mobile version