Site icon Janayugom Online

ഹര്‍ത്താല്‍ അക്രമം: സ്വത്തു കണ്ടുകെട്ടല്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പൊതു മുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു അതേസമയം സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കോടതി നിർദേശ പ്രകാരം റവന്യു റിക്കവറി നടപടി ആരംഭിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. സ്വത്തുക്കൾ തിട്ടപ്പെടുത്താനായി രജിസ്ട്രേഷൻ ഐജിയുമായി ചേർന്ന് നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നത് ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയ പി ഡി ശാരങ്ധരൻ ആയിരിക്കുമെന്നും ആഭ്യന്തര അഡീ. സെക്രട്ടറി ഡി സരിത സമർപ്പിച്ച വിശദീകരണത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങളുടെ ജില്ല തിരിച്ച പട്ടികയും സമർപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ഹർത്താൽ അക്രമങ്ങളിൽ 86,61,755 രൂപയുടെ പൊതുമുതലും 16,13,020 രൂപയുടെ സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: pfi Har­tal vio­lence: High Court to speed up con­fis­ca­tion of property
You may also like this video

 

Exit mobile version