Site iconSite icon Janayugom Online

പിയട്രാഞ്ചലി വിടപറഞ്ഞു

ഇറ്റാലിയന്‍ ടെന്നീസ് ഇതിഹാസം നിക്കോള പിയട്രാഞ്ചലി (92) വിടപറഞ്ഞു. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം പിടിച്ച ഏക ഇറ്റാലിയന്‍ ടെന്നീസ് താരമാണ് നിക്കോള പിയട്രാഞ്ചലി. 1968ൽ കായികരംഗം പ്രൊഫഷണലായി മാറുന്നതിന് മുമ്പും ആധുനിക ടെന്നീസിന്റെ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് വളരെ മുമ്പും പിയട്രാഞ്ചലി കളിമണ്ണിൽ ഒരു മാസ്റ്ററായിരുന്നു — ഇറ്റലിയിലെ ഏറ്റവും മികച്ച കളിക്കാരനും. കരിയറില്‍ 44 സിംഗിള്‍സ് കിരീടങ്ങളുണ്ട്. 1959, 1960 വര്‍ഷങ്ങളില്‍ തുടരെ രണ്ട് വട്ടം ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടി. 1961, 64 വര്‍ഷങ്ങളില്‍ അദ്ദേഹം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളും കളിച്ചു. ഡേവിസ് കപ്പില്‍ ഇറ്റലിയന്‍ ജേഴ്സിയില്‍ 164 മത്സരങ്ങള്‍ കളിച്ചു. 1976ല്‍ ആദ്യമായി ഡേവിസ് കപ്പ് നേടിയ ഇറ്റാലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പിയട്രാഞ്ചലി.
ഗ്രാൻഡ്സ്‌ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ ഇറ്റാലിയൻ താരവും പിയാട്രാഞ്ചലിയാണ്. ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷൻ അദ്ദേഹത്തെ ‘നമ്മുടെ ടെന്നീസ് പ്രസ്ഥാനത്തിന്റെ പിതാവ്’ എന്ന് വിളിച്ചു.

Exit mobile version