Site icon Janayugom Online

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; നഷ്ടപരിഹാര ബാധ്യത: പൊലീസ് ഉദ്യോഗസ്ഥയ്ക്കെന്ന് സർക്കാർ

pink police

ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയ നടപടിയിൽ നഷ്ടപരിഹാരം പൊലീസുദ്യോഗസ്ഥയിൽ നിന്ന് ഈടാക്കണമെന്ന് സർക്കാർ.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിതയായിരുന്നു മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് പറഞ്ഞ് കുട്ടിയോട് മോശമായി പെരുമാറിയത്. നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാണ്. പക്ഷെ അത് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതിയോട് പറഞ്ഞു. പൊലീസുദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് സർക്കാരിനല്ല ബാധ്യതയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. പിന്നീട് ഈ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. ആദ്യം നഷ്ടപരിഹാരം നൽകൂ എന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് വാക്കാൽ സ്വീകരിച്ചത്. ഹർജി മധ്യവേനലവധിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

മോഷണം ആരോപിച്ചായിരുന്നു പിങ്ക് പൊലീസ് ആറ്റിങ്ങലിൽ വെച്ച് തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനോടും എട്ടുവയസുകാരിയായ മകളോടും മോശമായി പെരുമാറിയത്. പിന്നീട് മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതിൽ നേരത്തെ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി എന്തുകൊണ്ടാണ് വൈകുന്നതെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.

Eng­lish Sum­ma­ry: Pink Police Pub­lic Tri­al; Com­pen­sa­tion lia­bil­i­ty: Gov­ern­ment to police officer

You may like this video also

Exit mobile version