Site icon Janayugom Online

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു: നാല് ഇന്ത്യക്കാരടക്കം 22 പേര്‍ മരിച്ചു

Plane crash

നേപ്പാളില്‍ വിമാനം തകര്‍ന്ന് നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേര്‍ മരിച്ചു. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന താര എയറിന്റെ 9എന്‍എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിന് 43 വര്‍ഷം പഴക്കമുണ്ട്. ശക്തമായ മഞ്ഞുവീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മുംബെെ സ്വദേശികളായ അശോക് ത്രിപാഠി, ഭാര്യ വെെഭവി ത്രിപാഠി, മക്കളായ ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനാണ് ഇവര്‍ നേപ്പാളിലെത്തിയത്. ഇവര്‍ക്കുപുറമേ മൂന്ന് ജപ്പാനീസ് പൗരന്മാരും നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടെ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

പൊഖാരയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. മണിക്കുറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുസ്‍താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാക്കന്‍ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. കാലാവസ്ഥ ദുഷ്ക്കരമായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു തിരച്ചില്‍ ആരംഭിച്ചിരുന്നു. പൈലറ്റിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നത് തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് അതിശക്തമായ മഴയായിരുന്നു. എന്നാല്‍ വ്യോമഗതാഗതത്തെ ഇത് ബാധിച്ചിരുന്നില്ല. പര്‍വത മേഖലയിലെ അപകടം പിടിച്ച എയര്‍സ്ട്രിപ്പുകളും മാറിവരുന്ന കാലാവസ്ഥയും മൂലം നേപ്പാള്‍ മേഖലയില്‍ വിമാനാപകടങ്ങള്‍ പതിവാണ്. 

ലോകത്തെ ഏറ്റവും വലിയ 14 പര്‍വതങ്ങളില്‍ എട്ടെണ്ണവും നേപ്പാളിലാണ്. ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ പര്‍വതമായ ധൗലാഗിരി മേഖലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. 2018ല്‍ യുഎസ് ബംഗ്ല എയര്‍ലൈന്‍സ് ലാന്‍ഡിങ്ങിനിടെ തീപിടിച്ചുണ്ടായ അപകടത്തില്‍ 71 യാത്രക്കാരില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു.
1992ല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 167 പേരും കൊല്ലപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Plane crash­es in Nepal: 22 killed, includ­ing four Indians

You may also like this video

Exit mobile version