Site icon Janayugom Online

കശ്മീരിലെ ആസൂത്രിത കൊലപാതകങ്ങള്‍; ഈ വര്‍ഷം കൊല്ലപ്പെട്ടത് 23 പേര്‍

കശ്മീരിലെ ആസൂത്രിത കൊലപാതകങ്ങളില്‍ ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് 23 പേര്‍. ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യംവച്ച് ജമ്മു കശ്മീരില്‍ ഈ വര്‍ഷം 22 ഭീകരാക്രമണങ്ങളുണ്ടായി. നാല് കുടിയേറ്റ തൊഴിലാളികളും നാല് പ്രാദേശിക നേതാക്കളും ഈ വര്‍ഷം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒരു സൈനികനും രണ്ട് സിആര്‍പിഎഫുകാരും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രദേശവാസികള്‍ക്കും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥനായ ഫാറൂഖ് അഹമ്മദ് മിര്‍ ആണ് ആക്രമണ പരമ്പരയുടെ ഏറ്റവും അവസാനത്തെ ഇര.

മധ്യകശ്മീരില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ ബുദ്‌ഗാമിലും മൂന്നുപേര്‍ ശ്രീനഗറിലും. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ അഞ്ച് പേരും പുല്‍വാമയില്‍ നാലും പേരും അനന്ത്നാഗ്, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജനുവരി 29ന് അനന്ത്നാഗിലെ ഹസന്‍പോറയിലാണ് പൊലീസ് ഉദ്യോഗസ്ഥനായ അലി മുഹമ്മദ് ഗനായ് കൊല്ലപ്പെട്ടത്.
മാര്‍ച്ച് രണ്ടിന് കുല്‍ഗാമില്‍ പഞ്ചായത്ത് അംഗമായ മുഹമ്മദ് യാക്കൂബ് ദറും ഒമ്പതിന് ശ്രീനഗറില്‍ സര്‍പഞ്ചായ സമീര്‍ അഹമ്മദ് ഭട്ടും വെടിയേറ്റ് മരിച്ചു. അതേമാസം തന്നെ മറ്റ് നാല് പേരും കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ മാസത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. മേയിലാണ് കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട അധ്യാപിക രജനി ബാല, റവന്യു ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട്, ടെലിവിഷന്‍ താരം അമ്രീന്‍ ഭട്ട് എന്നിവര്‍ വെടിയേറ്റ് മരിച്ചത്. ഈ മാസം ആദ്യത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ വിജയ് ബേനിവാളും കൊല്ലപ്പെട്ടിരുന്നു.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ ഭീതി വിതയ്ക്കുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. കശ്മീരി പണ്ഡിറ്റ് അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കശ്മീരിലെ തന്നെ സുരക്ഷിത മേഖലകളിലേക്ക് ഭരണകൂടം സ്ഥലംമാറ്റിയിരുന്നു. മോഡി സര്‍ക്കാരിന്റെ നയപരിഷ്കാരങ്ങളുടെ പരാജയമാണ് വര്‍ധിക്കുന്ന ആക്രമണങ്ങള്‍ തെളിയിക്കുന്നതെന്ന് സൈനികരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രത്യേക പദവി റദ്ദാക്കല്‍, കേന്ദ്ര ഭരണപ്രദേശമാക്കല്‍ തുടങ്ങിയ പരിഷ്കാരങ്ങളുടെ ഫലമായി കേന്ദ്രം അവകാശപ്പെടുന്നപോലെ ഭീകരാക്രമണങ്ങള്‍ കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇവയുടെ ഫലമായി കശ്മീരിലെ ഇതരസംസ്ഥാനക്കാര്‍ ഭീകരസംഘടനകളുടെ നോട്ടപ്പുള്ളികളായി മാറുകയും ചെയ്തു.

Eng­lish Summary:Planned killings in Kash­mir; 23 peo­ple have been killed this year
You may also like this video:

Exit mobile version