Site icon Janayugom Online

പിഎൻബി ബാങ്ക് തട്ടിപ്പ് കേസ്; പണം നഷ്ടമായത് ഓണ്‍ലൈന്‍ ചൂതാട്ടത്തിലെന്ന് പ്രതി റിജിൽ

കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നുൾപ്പെടെ പണം തട്ടിയെടുത്തത് തന്റെ ലോൺ ബാധ്യത തീർക്കാനെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി എം പി റിജിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പിഎൻബി ബാങ്കിന്റെ സീനിയർ മാനേജറായിരുന്ന റിജിൽ വീട് പണിയുന്നതിനായി എടുത്ത വായ്പാ തുക ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടത്തിലും ഓഹരി വ്യാപാരത്തിലും നഷ്ടത്തിലായതോടെയാണ് പണം തിരിമറി നടത്താൻ തീരുമാനിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. 

ഹൗസിംഗ് ലോൺ എടുത്താണ് ഇരട്ടി ലാഭം കൊയ്യാൻ ഓൺലൈൻ ചൂതാട്ടങ്ങളില്‍ സജീവമായത്. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായി വലിയ നഷ്ടം സംഭവിച്ചു. ഇതിനിടെ ഹൗസിംഗ് ലോൺ തിരിച്ചടവും ആരംഭിക്കേണ്ടിവന്നു. ഇതോടെയാണ് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കാൻ തീരുമാനിച്ചതെന്നാണ് റിജില്‍ മൊഴിനല്‍കിയതായി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി എ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴായി കോർപ്പറേഷൻ അക്കൗണ്ടിൽ നിന്നും 25 ലക്ഷം വീതം എടുത്ത തുകയാണ് വലിയ സംഖ്യയായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

റിജിലിന്റെ മൊഴിയിൽ നിലവിൽ വൈരുദ്ധ്യമുള്ളതായി അന്വേഷണ സംഘം കരുതുന്നില്ല. റിജിൽ നടത്തിയ എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയായിരുന്നു. ഇതിനാൽ പണത്തിന്റെ ഇടപാടുകൾക്ക് രേഖകൾ ലഭ്യമാണ്. വരും ദിവസങ്ങളിൽ ഇതെല്ലാം ഒത്തുനോക്കി പരിശോധിക്കേണ്ടതുണ്ട്. ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽ നിന്നും നഷ്ടമായ തുക ഇനിയും കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. 

പണത്തിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാനും റിജിലിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 21 കോടി രൂപ തട്ടിയെടുത്ത കേസിൽ പിഎൻബി മുൻ സീനിയർ മാനേജർ എംപി റിജിലിനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുക്കം ചാത്തമംഗലത്തെ ബന്ധുവീട്ടിൽ നിന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. പിഎൻബി ലിങ്ക് റോഡ് ശാഖയിൽ ജോലി ചെയ്യുമ്പോഴാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 

Eng­lish Summary:PNB Bank fraud case; The accused claimed that the mon­ey was lost in online gambling
You may also like this video

Exit mobile version