ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസിന് ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി. എന്നാല്‍ തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ് എടുത്തത്.
തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ല എന്നാണ് ഹർജിയിൽ ശ്രീലേഖയുടെ വാദം. ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ പാടില്ലെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. കിളിരൂര്‍, കവിയൂര്‍, പെരുമ്പാവൂര്‍ പീഡന കേസുകളിലെ ഇരകളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ തന്റെ യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയതിലാണ് ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ ജയചന്ദ്രന്‍ എന്ന വ്യക്തി കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ പരാതിയിൽ ശ്രീലേഖക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയുടെ സെക്രട്ടറിയാണ് പരാതിക്കാരനായ ആര്‍ ജയചന്ദ്രന്‍.

