Site icon Janayugom Online

പോക്‌സോ കേസ് ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞു; വിചാരണ നടപടി റദ്ദാക്കി ഹൈക്കോടതി

പോക്‌സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ വിചാരണ നടപടികള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. 23കാരനായ യുവാവ് പ്രതിയായുള്ള സംഭവം നടക്കുമ്പോള്‍ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷന്‍സ് കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

പ്രോസിക്യൂഷന്റെ എതിര്‍പ്പ് അവഗണിച്ച് കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിച്ച് നടപടികള്‍ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. വിവാഹിതരായി ഒരു കുട്ടിയുള്ള ദമ്പതികള്‍ക്ക് മുന്നില്‍ കോടതിയുടെ വാതില്‍ അടക്കപ്പെട്ടാല്‍ അത് നീതിനിഷേധമായിരിക്കുമെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്നാരോപിച്ച് 2019 മാര്‍ച്ചിലാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

പിന്നീട് കുറ്റാരോപിതന്റെ കൂടെയാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി. പരസ്പര സമ്മതത്തോടെയാണ് ഒരുമിച്ച് താമസിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് 18 മാസം ജയിലില്‍ കിടന്നതിന് ശേഷമാണ് യുവാവ് പുറത്തിറങ്ങിയത്.

Eng­lish sum­ma­ry; POCSO case vic­tim and accused mar­ried; The High Court quashed the tri­al proceedings

You may also like this video;

Exit mobile version