Site icon Janayugom Online

ഓവിയൻ

വായനാദിനം ആണെന്നറിഞ്ഞിരുന്നില്ല.

പ്രഭാതത്തിനെ ഒരു ചായഗ്ലാസ്സിലേക്കു

ചുരുക്കി നുകർന്നു കൊണ്ടിരിക്കുമ്പോഴാണ്.…

വേലിപ്പടർപ്പുകൾ വകഞ്ഞുമാറ്റി

വരുന്നൂ ഒരു നഗ്നപുസ്തകം.

മുടിയഴിച്ചിട്ടു കൊണ്ടത് ചോദിച്ചു :

“നമ്മ കല്യാണം പണ്ണിക്കലാമാ?”

“നാൻ ഓവിയൻ.

നമ്മ വേറെ കാസ്റ്റ്.

സോ,പണ്ണക്കൂടാത്!”

ഒരു ഭാവഭേദവുമില്ലാതെ ഞാൻ പറഞ്ഞു.

“ആയിരം മുഖങ്ങളുള്ളവൻ നീ.

അതിലൊന്നെങ്കിലും എനിക്കു തരൂ.

നഗ്നതയെങ്കിലും മറച്ചുകൊണ്ടു

ഞാൻ തിരിച്ചു പോട്ടെ.”

അതു (അല്ല, അവൾ )കെഞ്ചി.

ഞാൻ അകത്തു പോയി,

“ആത്മഹത്യാക്കുറിപ്പ്’ എന്ന കവിതാസമാഹാരത്തിനു വേണ്ടി

വരച്ചുവച്ചിരുന്ന കവർചിത്രം എടുത്തുകൊണ്ട് അവൾക്ക് കൊടുത്തു.

പിന്നെ മുറിക്കകത്തു കയറി

വാതിലടച്ചു.

ഇനി ഞാനത് തുറക്കാനേ പോകുന്നില്ല.

Exit mobile version