Site iconSite icon Janayugom Online

പഞ്ചാബിലെ ബട്ടിന്‍ഡയില്‍ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

പഞ്ചാബിലെ ബട്ടിന്‍ഡയില്‍ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാക്കളുടെ മോചനത്തിനായാണ് കര്‍ഷകര്‍ നിലവില്‍ സമരം ചെയ്യുന്നത്.ജയിലില്‍ കഴിയുന്ന തങ്ങളുടെ രണ്ട് മുതിര്‍ന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ആദ്യം ബട്ടിന്‍ഡ‑ചണ്ഡീഗഡ് ഹൈവേയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ പിന്നീട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ നഗരത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു.

കര്‍ഷകര്‍ കല്ലെറിഞ്ഞെന്നതിനെ തുടര്‍ന്നാണ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്ന് ബട്ടിന്‍ഡ എസ്എസ്പി ജ്യോതി യാദവ് ബെയ്ന്‍സ് പ്രതികരിച്ചു.നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രദേശത്ത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം തുടരുകയാണ്.പൊലീസിന്റേത് തികച്ചും ഏകപക്ഷീയമായ നടപടിയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പറഞ്ഞു.സമാധാനപരമായി യോഗം ചേര്‍ന്നവര്‍ക്ക് നേരെ പൊലീസ് അനാവശ്യമായി കണ്ണീര്‍വാതകം പ്രയോഗിക്കുകയും തങ്ങള്‍ക്കുനേരെ കല്ലെറിയുകയും ചെയ്തതായി സംഘടന നേതാവ് സിംഗാര സിംഗ് മാന്‍ ചൂണ്ടിക്കാട്ടി.

പൊലീസിന്റെ അതിക്രമത്തിനിടയില്‍ ഒരു ഗ്രാമീണന്റെ ആടുകള്‍ കൊല്ലപ്പെട്ടതായും വീടുകളില്‍ പോലീസ് കയറി റെയ്ഡ് നടത്തിയതായും കര്‍ഷകര്‍ പരാതിപ്പെടുന്നു.നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ സമീപ പ്രദേശങ്ങളില്‍ നിന്ന് ബട്ടിന്‍ഡയിലേക്ക് പിന്തുണയുമായി എത്തിയ കര്‍ഷകരെയും പൊലീസ് തടഞ്ഞു. ഇതാണ് പട്യാല ജില്ലയിലെ ചില ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായത്.സമാന‑ഭവാനിഗഡ് റൂട്ടിലെ ഗജേവാസ് ഗ്രാമത്തിന് സമീപം പ്രകടനത്തില്‍ പങ്കെടുക്കാന്‍ വന്ന കര്‍ഷകരെ തടയാന്‍ മണ്ണ് നിറച്ച ട്രക്കുകള്‍ റോഡിന് കുറുകെ പാര്‍ക്ക് ചെയ്ത് പൊലീസ് തടസ്സങ്ങള്‍ സൃഷ്ടിച്ചു.

Exit mobile version