ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതികളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. രഹസ്യരേഖകൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യാഴാഴ്ച പത്ത് മണിക്കൂറോളം ആൻഡ്രൂവിനെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാൻഡ്രിംഗ്ഹാമിലെയും വിൻഡ്‌സറിലെയും കൊട്ടാര സമാനമായ വസതികളിൽ പൊലീസ് സംഘം എത്തിയത്.
രഹസ്യരേഖകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി എട്ടോളം സിവിൽ വസ്ത്രധാരികളായ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ആൻഡ്രൂ നിലവിൽ താമസിക്കുന്ന സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ ‘വുഡ് ഫാം’ വസതിയിൽ ആറ് പൊലീസ് വാഹനങ്ങളിലായെത്തിയ സംഘം മണിക്കൂറുകളോളം പരിശോധന നടത്തി. ഇതേസമയം തന്നെ വിൻഡ്‌സറിലെ അദ്ദേഹത്തിന്റെ മുൻ വസതിയിലും തെംസ് വാലി പൊലീസ് സംഘം പരിശോധന തുടർന്നു. സാൻഡ്രിംഗ്ഹാമിലെ പരിശോധന പൂർത്തിയായെങ്കിലും വിൻഡ്‌സറിൽ റെയ്ഡ് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീന് സർക്കാർ രഹസ്യങ്ങൾ കൈമാറി എന്ന അതീവ ഗുരുതരമായ ആരോപണമാണ് ആൻഡ്രൂ നേരിടുന്നത്. പദവി ദുരുപയോഗം ചെയ്ത കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കേസാണിത്. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് രാജാവ് വ്യക്തമാക്കിയതോടെ അന്വേഷണസംഘം പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

