Site icon Janayugom Online

ഉത്തരാഖണ്ഡിൽ നിന്ന്‌ പീഢന കേസ്‌ പ്രതിയുമായി കൊച്ചിയിലേക്ക്‌ തിരിച്ച പൊലീസ്‌ മണ്ണിടിച്ചിലിൽ നിന്ന്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

ഉത്തരാഖണ്ഡിൽ നിന്ന്‌ പീഢന കേസ്‌ പ്രതിയുമായി കൊച്ചിയിലേക്ക്‌ തിരിച്ച പൊലീസ്‌ മണ്ണിടിച്ചിലിൽ നിന്ന്‌ രക്ഷപെട്ടത്‌ തലനാരിഴയ്ക്ക് അതും രണ്ട്‌ വട്ടം. ബുധനാഴ്‌ച രാവിലെ അഞ്ചിന്‌ നേപ്പാൾ അതിർത്തി ഗ്രാമമായ തനക്‌പുരിൽ നിന്ന്‌ തിരിക്കുന്നതിനിടെയാണ്‌ ദേശീയ പാതയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായത്‌. എറണാകുളം നോർത്ത്‌ പൊലീസ്‌ എഎസ്‌ഐ വിനോദ്‌ കൃഷ്‌ണ, സിപിഒമാരായ കെ എസ്‌ സുനിൽ, കെ പി മഹേഷ്‌ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

ജൂണിൽ നോർത്ത്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതിയെ പിടികൂടാനാണ്‌ വെള്ളിയാഴ്‌ച വിനോദ്‌ കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടത്‌. ഡൽഹിയിൽ നിന്ന്‌ ഉത്തരാഖണ്ഡിലെ തനക്‌പുരിലെത്തി. അവിടെ പൊലീസിന്റെ സഹായത്തോടെ ടാക്‌സി വിളിച്ചാണ്‌ പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലത്ത്‌ എത്തിയത്‌. ചൊവ്വാഴ്‌ച രാത്രി 12ന്‌ പിത്തോർഘഡ്‌ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ പ്രതിയെ എത്തിച്ച്‌ ട്രാൻസിസ്‌റ്റ്‌ വാറണ്ട്‌ വാങ്ങി. തുടർന്ന്‌ അവിടെ നിന്ന്‌ തനക്‌പൂരിലേക്ക്‌ തിരിക്കുമ്പോഴാണ്‌ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്‌.
ഇവിടെ നിന്ന്‌ ഒരു ദിവസം ഒരു ട്രെയിൻ മാത്രമെ ഡൽഹിയിലേക്ക്‌ ഉള്ളത്‌. വഴി നീളെ മലയിടിഞ്ഞ്‌ വളരെ ദൂരം കല്ലും മണ്ണും നിറഞ്ഞതിനാൽ സമയം വൈകി. റോഡിന്‌ ഇരുവശവും നൂറുകണക്കിന്‌ വാഹനങ്ങളും യാത്രക്കാരുമാണ്‌ കുടുങ്ങിയത്‌. നേപ്പാളിനോട്‌ ചേർന്നുള്ള ചംബാവത്ത്‌ ജില്ലയിലെ അവസാന ഗ്രാമമാണ്‌ തനക്‌പുർ.

ആകാശംമുട്ടിനിൽക്കുന്ന മലഞ്ചെരുകളുടെ ഭാഗങ്ങൾ കുത്തിയൊലിച്ചാണ്‌ റോഡിനെ മറികന്ന്‌ കൊക്കയിലേക്ക്‌ പതിക്കുന്നതെന്ന്‌ വിനോദ്‌ കൃഷ്‌ണ പറഞ്ഞു. ചംബാവത്തിലെ ദോണിൽ വച്ച്‌ രണ്ട്‌ വട്ടം ടാക്‌സി കാറിന്‌ കല്ലും മണ്ണും വീണെങ്കിലും അപകടത്തിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ മുൻവശത്തെ ചില്ല്‌ തകർന്നു. തനക്‌പുരിൽ നിന്ന്‌ ട്രെയിൻ വിട്ടതോടെ 100 കിലോമീറ്റർ അപ്പുറത്തുള്ള ഹൽദ്വാനിയിലെത്തിയാണ്‌ ഡൽഹിയിലേക്ക്‌ വണ്ടി പിടിച്ചത്‌. വ്യാഴാഴ്‌ച രാവിലെ ഡൽഹിയിൽ നിന്ന്‌ കൊച്ചിയിലേക്ക്‌ പുറപ്പെടും.

കലൂർ അശോക റോഡിലെ യുവതിയുടെ പരാതിയിലാണ്‌ പ്രതി തമ്പിയെ പിടികൂടിയത്‌. നേരത്തെ വിവാഹിതനും മകളുമുണ്ടെന്ന കാര്യം മറച്ചുവച്ചാണ്‌ ഇയാൾ യുവതിയെ വിവാഹം കഴിച്ചത്‌. ഒരുവർഷം കഴിഞ്ഞാണ്‌ യുവതി ഇക്കാര്യം അറിയുന്നത്‌. പ്രശ്‌നം പരിഹരിക്കാമെന്ന്‌ പറഞ്ഞ്‌ എറണാകുളത്തെ ലോഡ്‌ജിലെത്തിച്ചു. യുവതിയുമായി വാക്ക്‌തർക്കമുണ്ടാവുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. തുടർന്ന്‌ ജൂണിൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ENGLISH SUMMARY:Police return to Kochi from Uttarak­hand with tor­ture case accused escapes landslide
You may also like this video

Exit mobile version