ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്‌നാട്ടിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു. ടിവികെ പരിപാടിക്ക് അപേക്ഷ നൽകിയത് 23 നാണ്. ലൈറ്റ് ഹൗസ് റൗണ്ട് ആണ് ആദ്യം പരിപാടിക്കായി ആവശ്യപ്പെട്ടത്. തൊട്ടടുത്ത് നദിയും പെട്രോൾ പമ്പും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഇത്രയും അധികം ആളുകൾക്ക് ഒരുമിച്ചു കൂടാൻ കഴിയില്ലായിരുന്നു. അങ്ങനെ അപേക്ഷ തള്ളി. രണ്ടാമത് മറ്റൊരു മാർക്കറ്റിൽ പരിപാടി നടത്താൻ അപേക്ഷ നൽകി. അതും വളരെ ചെറിയ സ്ഥലം ആയതിനാൽ അപേക്ഷ നിരസിച്ചു. സാധാരണ രാഷ്ട്രീയ പാർട്ടികൾ പരിപാടി നടത്തുമ്പോൾ 12,000 മുതൽ 15,000 പേർ വരെയാണ് എത്താറുള്ളത്. അതിനാലാണ് വേലുച്ചാമിപുരത്ത് അനുമതി നൽകിയതെന്നും അദ്ദേഹം പ്രതികരിച്ചു.
20 പേർക്ക് ഒരു പൊലീസ് എന്ന നിലയിൽ ആണ് സുരക്ഷയൊരുക്കിയത്. തിരുച്ചിറപ്പള്ളി–650, പെരുംബാളൂർ–480, നാഗപ്പട്ടണം-410 എന്നിങ്ങനെയാണ് പൊലീസിനെ വിന്യസിച്ചത്. പൊലീസ് കൃത്യമായ നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസുകൾ വന്നത്. പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവർക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും എഡിജിപി വ്യക്തമാക്കി.

