Site icon Janayugom Online

ഗായത്രിയെ സുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

പ്രവീണ്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ ഗായത്രിയെ കൊലപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളുന്നു. നഗരത്തിലെ ആഭരണശാലയില്‍ ജോലി ചെയ്യുമ്പോള്‍ പരിചയത്തിലായ ഇരുവരും അടുപ്പത്തിലായി. അടുപ്പം പ്രവീണിന്റെ ഭാര്യ അറിയുകയും പ്രശ്‌നമാവുകയും ചെയ്തു. ബന്ധത്തില്‍ നിന്ന് പിന്മാറാതിരുന്ന ഗായത്രിയെ പ്രവീണ്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയില്‍ നിന്ന് പ്രവീണ്‍ തന്നെയാണ് ഗായത്രി നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോട്ടലില്‍ മുറിയെടുത്തു. ഒടുവില്‍ പ്രവീണ്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. ശേഷം മുറി പൂട്ടി കൊല്ലത്തേക്ക് രക്ഷപെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതിനാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രവീണിനെ സംഭവം നടന്ന ഹോട്ടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രവീണിനെ ജോലിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.

Eng­lish sum­ma­ry; Police say Gay­athri was killed by her friend in a pre­med­i­tat­ed manner

You may also like this video;

Exit mobile version