Site iconSite icon Janayugom Online

ഗുസ്തി താരങ്ങള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.പാര്‍ട്ടി നേതാക്കള്‍ ട്വീറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.

പൊലീസ് അതിക്രമത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നു സിപിഐ നേതാവ് ആനിരാജ അഭിപ്രായപ്പെട്ടു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു വ്യക്തിക്ക് പാര്‍ലമെന്‍റില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കായിക താരങ്ങളെ അതിക്രമിക്കാന്‍ പൊലീസിന് ആരാണം അംഗീകാരം നല്‍കിയതെന്നും ആനി രാജ ചോദിച്ചു. ഞങ്ങളുടെ പെണ്‍മക്കളുടെ അഭിമാനം ഇത്തരത്തില്‍ ചോദ്യംചെയ്യുന്നതില്‍ ലജ്ജാകരമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് അവര്‍ പിന്തുണയും അറിയിച്ചു.ഞങ്ങളുടെ ഗുസ്തി താരങ്ങളെ വേദനിപ്പിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടരുത്. രാജ്യം അവരുടെ കണ്ണീര്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് രാജ്യമൊരിക്കലും മാപ്പ് നല്‍കുകയില്ല. താരങ്ങളോട് ശക്തരായി നില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് അവര്‍ പറഞ്ഞു.പൊലീസിനെതിരായ താരങ്ങളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായതിന് പിന്നാലെയാണ് മമതയുടെ ട്വീറ്റ്.ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത വന്നിരുന്നു.

ദേശീയ താരങ്ങളോടുളള ഇത്തരത്തിലുളള പെരുമാറ്റം ലജ്ജാപരവും ധിഖാരവുമാണെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.ബിജെപി നേതൃത്വത്തിന്റെ തലയിലാകെ അഹങ്കാരം നിറഞ്ഞിരിക്കുകയാണ്. ഗൂഢാലോചനയിലൂടെ അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അധികാരത്തില്‍ നിന്നും ഇവരെ പുറത്താക്കാന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു കെജിരിവാള്‍ അഭിപ്രായപ്പെട്ടുരാജ്യത്തെ കായിക താരങ്ങളോടുളള പെരുമാറ്റം ഇത്തരത്തിലാണോ. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരവും ലജ്ജാകരവുമാണ്. ഇനി വേണ്ട ബിജെപി ഭരണം.

രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബിജെപിയുടെ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കരുത് ബിജെപിയെ പിഴുതെറിയാന്‍ സമയമായി അദ്ദേഹം പറഞ്ഞു.നേരത്തെ, ജന്തര്‍മന്തിറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോടുളള ഡല്‍ഹി പൊലീസിന്റെ പെരുമാറ്റം ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ബിജെപിയുടെ ബേഠി ബച്ചാവോ മുദ്രാവാക്യം പ്രഹസനമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ പെണ്‍മക്കളെ ദ്രോഹിക്കുന്നതില്‍ നിന്നും ബിജെപി ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ഡല്‍ഹി പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ സാക്ഷി മാലിക്കിന്റെയും വിനേഷ് ഫോഗട്ടിന്റെയും വീഡിയോ പോസ്റ്റു ചെയ്തു രാഹുല്‍ കുറിച്ചു. രാജ്യത്തെ കായിക താരങ്ങളോടുളള ഇത്തരം പെരുമാറ്റങ്ങള്‍ ലജ്ജാകരമാണ്. ബേഠി ബച്ചാവോ എന്നത് പ്രഹസനമാണ്. രാജ്യത്തെ പെണ്‍മക്കളെ ദ്രോഹിക്കുന്നതില്‍ നിന്നും ബിജെപി പിന്മാറിയിട്ടില്ല എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ് .

Eng­lish sum­ma­ry: Police vio­lence against wrestlers in Jan­tar­man­tar; Oppo­si­tion par­ties strong­ly crit­i­cized the cen­tral government

You may also like this video:

Exit mobile version