Site icon Janayugom Online

വാഹനങ്ങളിലെ മൊബൈല്‍ ഉപയോഗം തടയാന്‍ പൊലീസ് നിയമം ഭേദഗതി ചെയ്യും

ഓടുന്ന വാഹനങ്ങളിലെ മൊബൈല്‍ ഉപയോഗം തടയാന്‍ കേരള പൊലീസ് നിയമം ഭേദഗതി ചെയ്യേണ്ടിവരും. വാഹനങ്ങളിലെ മൊബൈല്‍ ഉപയോഗം വിലക്കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നിയമഭേദഗതിക്കുള്ള നീക്കമെന്നറിയുന്നു.
വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസെടുത്ത കൊച്ചി കാക്കനാട് സ്വദേശിക്കെതിരായ നടപടി റദ്ദാക്കി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. അക്കാരണത്താല്‍ പൊലീസിന് കേസെടുക്കാനുമാവില്ല. ഇത്തരത്തില്‍ മൊബൈല്‍ ഉപയോഗിച്ചവര്‍ക്കെതിരെ പൊലീസ് എടുത്ത കേസുകള്‍ ബന്ധപ്പെട്ട കോടതികളെ സമീപിച്ച് റദ്ദാക്കാവുന്നതാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളാ പൊലീസ് നിയമത്തിലെ 118 (ഇ) വകുപ്പനുസരിച്ചാണ് ഓടുന്ന വാഹനത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിത്തിന് ഇതുവരെ കേസുകളെടുത്തിരുന്നത്. 

12 വര്‍ഷം മുമ്പുള്ള നിയമത്തിന്റെ പ്രസക്ത വകുപ്പില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമാവുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം എന്നു മാത്രമേ പറയുന്നുള്ളു. അതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണ് അപകടമുണ്ടായതെന്ന വാദം നിലനില്ക്കുന്നതല്ലെന്നും ജസ്റ്റിസുമാരായ എ എം ഷെഫീഖ്, പി സോമരാജന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചു. നേരത്തെ സിംഗിള്‍ ബെഞ്ചില്‍ ഈ കേസ് വന്നപ്പോള്‍ അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച സന്തോഷ് ഡ്രൈവിങ് വേളയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക് റഫര്‍ ചെയ്തപ്പോഴാണ് പൊലീസ് നിയമത്തിലെ പ്രസ്തുത വകപ്പ് അപ്രസക്തമാണെന്ന് കോടതി വിധിച്ചത്. 

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതു നിരോധിക്കാനുള്ള വ്യവസ്ഥയില്ലാത്തിടത്തോളം കാലം കേസെടുക്കുന്നതും നിയമവിരുദ്ധമാണ്. അലക്ഷ്യമായി വാഹനമോടിച്ചാല്‍ ആദ്യ കുറ്റത്തിന് 1000 രൂപ പിഴയിടാമെന്ന് 88ലെ മോട്ടോര്‍ വാഹന നിയമത്തിലെ 184 വകുപ്പിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 വകുപ്പിലും പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ പിഴയും രണ്ടു വര്‍ഷം തടവുമെന്ന വ്യവസ്ഥയുമുണ്ട്. നിയമത്തിലെ അപാകതയും ഇല്ലാത്ത നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികളുമാണ് കോടതി ചൂണ്ടിക്കാട്ടിയതെങ്കിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനിടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്താന്‍ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കം. 

Eng­lish Summary:Police will amend the law to pre­vent the use of mobile phones in vehicles

You may also like this video 

Exit mobile version