Site icon Janayugom Online

വോട്ടിന് പണം ഡിജിറ്റല്‍; കര്‍ണാടകയില്‍ അദൃശ്യമായി പണമൊഴുക്കി ബിജെപി

കര്‍ണാടകയില്‍ വോട്ടിന് പണം നേരിട്ട് കൈമാറുന്ന രീതി വിട്ട് ബിജെപി ഇത്തവണ ഹൈകടെക് ആകുന്നു. വേട്ടര്‍മാര്‍ക്ക് നേരിട്ട് പണം കൈമാറുന്ന രീതി ഉപേക്ഷിച്ച് പകരം ഡിജിറ്റല്‍. ആപ്പ് അധിഷ്‌ഠിത ഡിജിറ്റൽ പണമിടപാടിലേക്ക് പാര്‍ട്ടി മാറി. ഇതോടെ ഡിജിറ്റല്‍ , ആപ്പ് , ഓൺലൈൻ ക്രയവിക്രയം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തുകയെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തത്തിന് വലിയ വെല്ലുവിളിയായി ഉയര്‍ത്തിയിരിക്കുകയാണ്.

വോട്ടർമാർക്ക് പണം കൈമാറ്റം ചെയ്യുന്നതിനുള്ള പുതിയ രീതികൾ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടെത്തിയതായാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 10 ശതമാനം മുതൽ 15 ശതമാനം വരെ സൗജന്യങ്ങളും പണമിടപാടുകളും ഡിജിറ്റലായി നടക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും ലിംഗായത്ത് ഉള്‍പ്പെടെയുള്ള വോട്ട് ബാങ്കിലെ അതൃപ്തിയും പണമൊഴുക്കി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട തുകകള്‍ ഇതിനകം തന്നെ ‘വിതരണ കേന്ദ്രങ്ങളിൽ’ എത്തിയതായി ഇന്റലിജൻസ് വകുപ്പ് കരുതുന്നു. പലചരക്ക് കടകൾ, പെട്രോൾ ബങ്കുകൾ, കോൺട്രാക്ടർമാർ, മറ്റ് കേന്ദ്രങ്ങൾ എന്നിവയുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നതായാണ് സൂചന. ഇത്തരം സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴി പ്രതിദിനം മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇടപാട് നടക്കുന്നുണ്ട്. വോട്ടിനുള്ള പണത്തിന്റെ വിതരണം ദൈനംദിന ഇടപാടുകളുടെ ഭാഗമാണെന്ന് വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ദിവസേന നടക്കുന്ന ഓൺലൈൻ ഇടപാടുകളുടെ വലിയ അളവും ആവശ്യമായ സാങ്കേതിക വിദ്യയുടെ അഭാവവും കണക്കിലെടുത്ത് നിരീക്ഷണത്തിലെ ബുദ്ധിമുട്ടുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നുണ്ട്. എങ്കിലും അത്തരം ഇടപാടുകൾ നിരീക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ മീണ പറഞ്ഞു.

എന്നാല്‍ നടപടികളുടെ വിജയം ബാങ്കുകളും ഓൺലൈൻ പേയ്‌മെന്റ് ഓപ്പറേറ്റർമാരും തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും നിരീക്ഷകരെ നിയമിക്കുകയും ആവശ്യമായ വിവരങ്ങള്‍ നൽകണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംശയാസ്പദമായ ഇടപാടുകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തകാലത്തായി നടന്ന യുപിഐ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെയുള്ള വലിയ ഇടപാടുകളാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ആർബിഐ, ബാങ്കേഴ്‌സ് അസോസിയേഷൻ എന്നിവരുമായി ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തിയതായി അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ വെങ്കിടേഷ് കുമാറും അറിയിച്ചു.

Eng­lish Sum­ma­ry: polit­i­cal par­ties are using Dig­i­tal to bribe vot­ers in Karnataka
You may also like this video

Exit mobile version