Site icon Janayugom Online

പി പി സുനീറും ജോസ് കെ മാണിയും ഹാരീസ് ബീരാനും രാജ്യസഭയിലേക്ക്

സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. 

എഐഎസ്എഫിലൂടെയാണ് പി പി സുനീര്‍ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. രണ്ട് തവണ കോഴിക്കോട് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി. 1999ലും 2004ലും പൊന്നാനിയിലും 2019ല്‍ വയനാട്ടിലും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്നു. 2005ൽ മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചിരുന്നു. കേരള സംസ്ഥാന ഹൗസിങ് ബോർഡ് മുന്‍ ചെയർമാനും നിലവില്‍ കേര­ള പ്രവാസി ഫെഡറേഷൻ വര്‍ക്കിങ് പ്രസിഡന്റുമാണ്. 

കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണ് ജോസ് കെ മാണി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. രണ്ടുതവണ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. സുപ്രീം കോടതി അഭിഭാഷകനാണ് ഹാരിസ് ബീരാൻ. 2011 മുതൽ ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കൺവീനർ, മുസ്ലീം ലീഗ് ഭരണഘടനാ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 

Eng­lish Summary:PP Suneer, Jose K Mani and Haris Biran to Rajya Sabha
You may also like this video

Exit mobile version