2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അവാർഡിനായി 128 സിനിമകളാണ് സമർപ്പിച്ചിട്ടുള്ളത്. നാളെ മുതൽ സ്ക്രീനിംഗ് ആരംഭിക്കും.
സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാർ. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലും അംഗങ്ങളായിരിക്കും. ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും പുരസ്കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അന്തിമ ജൂറിയിലുണ്ട്.

