Site icon Janayugom Online

കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് തനിക്ക് അനുവാദം നല്‍കണമെന്ന് പ്രശാന്ത്കിഷോര്‍; പ്രതിഷേധവുമായി മുതിര്‍ന്നനേതാക്കള്‍ക്ക് പിന്നാലെ രാഹുല്‍ഗ്രൂപ്പിലുള്ളവരും

prasanth kishore

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഉപദേഷ്ടാവായിട്ട് പ്രശാന്ത കിഷോറിനെ നിയമിക്കാനുള്ള രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധം .കോണ്‍ഗ്രസ് ഇതിനോടകംതന്നെ ഈ വിഷയത്തില്‍ പല ഗ്രൂപ്പുകളായി തിരഞ്ഞിരിക്കുന്നു. ഇവര്‍ പ്രശാന്തിനെ തടയാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്രവേശം ഏകദേശം തീരുമാനമായ കാര്യമാണ്. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പ്രശാന്തിന് കോണ്‍ഗ്രസുമായി ചേര്‍ന്നപ്പോഴുള്ള ദുരനുഭവം ഇനിയും ഉണ്ടായേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ച കാര്യമായിട്ടാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ഇക്കാര്യം ഉറപ്പിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രശാന്തിനല്ലാതെ മറ്റാര്‍ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ് പ്രശാന്തിന്‍റെ വരവിനെ അനുകൂലിക്കുന്നവരുടെ വിലയിരുത്തല്‍. എത്ര എതിര്‍പ്പുകളുണ്ടായാലും തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ഇക്കൂട്ടരുടെ ശ്രമം. പ്രശാന്തിന്റെ ടീമിലെ മുന്‍ അംഗമായ സുനില്‍ കനുഗോലും കോണ്‍ഗ്രസിന് വേണ്ടി കര്‍ണാടകത്തില്‍ പ്രചാരണ തന്ത്രമൊരുക്കുന്നുണ്ട്.

നേതാക്കളെ മറികടന്ന് കൊണ്ടുള്ള പ്രവര്‍ത്തനമാണ് പ്രശാന്തിനുള്ളത്. ഇതിനെ അംഗീകരിക്കാന്‍ നേതാക്കള്‍ക്ക് മടിയാണ്. യുപിയില്‍ ഗാന്ധി കുടുംബം അടക്കം പ്രശാന്ത് പറഞ്ഞതിന് വിപരീതമായിട്ടാണ് പ്രവര്‍ത്തിച്ചത്.2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ തമ്മിലടി അതിരൂക്ഷമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ വരവ് പല നേതാക്കള്‍ക്കും താല്‍പര്യമില്ല. ഇവരുടെ അധികാരങ്ങള്‍ ഇല്ലാതാവുമോ എന്ന ആശങ്ക ശക്തമാണ്. നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ സേവനങ്ങള്‍ തേടാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. പ്രശാന്ത് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ അവതരിപ്പിച്ചത്. ഇത് ഹൈക്കമാന്‍ഡിനും നേതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ സീനിയര്‍ നേതാക്കള്‍ക്കും രാഹുല്‍ ഗ്രൂപ്പിലുള്ളഭൂരിപക്ഷം പേര്‍ക്കും എതിര്‍പ്പാണ്. കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ ശക്തമാക്കാന്‍, അടിമുടി മാറ്റത്തിന് തനിക്ക് അനുവാദം തരണമെന്നാണ് പ്രശാന്ത് കിഷോറിന്‍റെ പ്രധാന ആവശ്യം

ആരും അതില്‍ ഇടപെടരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലോക് തലം മുതല്‍ ഉന്നത നേതൃത്വത്തില്‍ വരെയുള്ള മാറ്റമാണ് പ്രശാന്ത് മുന്നോട്ട് വെച്ചത്. ഒപ്പം ടിക്കറ്റ് വിതരണം, സഖ്യ ചര്‍ച്ചകള്‍, ഫണ്ട് റെയ്‌സിംഗ് അടക്കമുള്ളവ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും. കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പ് പ്രശാന്തിന്റെ വരവിനെയും, അദ്ദേഹത്തിന്റെ ശൈലിയെയും കൈനീട്ടി സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റൊരു ഗ്രൂപ്പ് അതിശക്തമായി എതിര്‍ക്കുന്നുണ്ട്. ഇവരാണ് ഇപ്പോഴത്തെ പ്രശ്‌നക്കാര്‍. അവരില്‍കൂടുതലും രാഹിലിന്‍റെ ഉപജാപക വൃന്ദങ്ങളും, മുതിര്‍ന്ന കുറേ നേതാക്കളുമാണ്പാര്‍ട്ടിയെ വളര്‍ത്താന്‍ എല്ലാ നേതാക്കളും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നയാളാണെന്ന് പറയുന്നത് എങ്ങനെയാണ് അംഗീകരിക്കാനാവുക എന്ന് ചോദ്യം ഉയരുന്നു.

ഇതിനെ കുറിച്ച് കൃത്യമായി ആലോചിക്കണം. ഏതെങ്കിലുമൊരു വിഭാഗത്തില്‍ പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കി നോക്കണം. അവിടെ വിജയിക്കുകയാണെങ്കില്‍ പൂര്‍ണ ചുമതല ഏല്‍പ്പിക്കാമെന്നും പറയുന്നു. നേരത്തെ നടന്ന ചര്‍ച്ചകളിലും പ്രശാന്ത് സമാന നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത് കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിന് സമാനമായ റോളാണ് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെടുന്നത്. ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ അത്തരമൊരാളെ ആവശ്യമാണ്. ഒറ്റയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രശാന്തിനാവില്ലെന്ന് നേതാക്കള്‍ പറയുന്നു. കുറച്ച് ഡാറ്റയും തന്ത്രങ്ങളും മാത്രമാണ് പ്രശാന്തിന്റെ കൈവശമുള്ളത്. അതിനപ്പുറം ഒന്നുമില്ല. ജനങ്ങളുമായുള്ള ബന്ധവും, ഏറ്റവും അടിത്തട്ടില്‍ വരെയുള്ള സാന്നിധ്യവുമാണ് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ആവശ്യമുള്ള കാര്യം. അത് പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ചെയ്യേണ്ട കാര്യമാണെന്നും നേതാക്കള്‍ പറയുന്നു.

ജി23യിലെ മുകുള്‍ വാസ്‌നിക്കിനെ പ്രശാന്ത് കിഷോറുമായുള്ള സോണിയയുടെ കൂടിക്കാഴ്ച്ചയിലേക്ക് ക്ഷണിച്ചിരുന്നു. ജി23 പ്രശാന്തിനെ കണ്ണുമടച്ച് എതിര്‍ക്കുന്നില്ല. പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ജി23 പറയുന്നു. ചിന്തന്‍ ശിവിര്‍ ഉടനെ നടത്താനാണ് കോണ്‍ഗ്രസ് പ്ലാന്‍. കോണ്‍ഗ്രസിനുള്ളിലുള്ള നേതാക്കളേക്കാള്‍ പുറത്ത് നിന്നുള്ളവരെ വിശ്വസിക്കുന്നത് നമ്മള്‍ തയ്യാറാണ്. ഇതിനായി വലിയ തുകയാണ് ചെലവാക്കുന്നത്. എന്നാല്‍ പ്രധാന പ്രശ്‌നങ്ങള്‍ എന്താണെന്ന് നേതൃത്വം മനസ്സിലാക്കുന്നില്ല. പാര്‍ട്ടിയെ വീണ്ടും വിഭജിക്കാന്‍ മാത്രമാണ് ഇത് സഹായിക്കുകയെന്നും നേതാക്കള്‍ പറയുന്നു. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി അടക്കം കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. പ്രശാന്തിനെ അതുകൊണ്ട് തടയേണ്ടതില്ലെന്നാണ് നിലപാട്.

പ്രശാന്ത് വന്നാലും നേതാക്കളും തമ്മിലടി മാറ്റാനാവുമോ എന്ന് ഉറപ്പില്ല. എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാത്ത അവസ്ഥയാണ് . ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതെ നേരിടാനുള്ള സംഘടനാ ശേഷി കോണ്‍ഗ്രസിന് ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് ലേബലില്‍ നിന്നു വിജയിക്കുന്ന ജനപ്രതിനിധികള്‍ ബിജെപിക്കു പിന്നാലെ പോകുന്ന അവസ്ഥയാണ് ഉള്ളത് . ഇത്തരമൊരു സാഹചര്യത്തില്‍ പ്രശാന്ത് കിഷോര്‍ വന്നാലും പാര്‍ട്ടി രക്ഷപെടില്ലെന്നു വിശ്വസിക്കുന്ന നിരവധിപേര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്

Eng­lish Sum­ma­ry: Prashant Kishore wants per­mis­sion for rad­i­cal change in Congress;Protest
Those in the Rahul group fol­lowed the senior lead­ers in protest

You may also like this video:

Exit mobile version