Site icon Janayugom Online

സിവിൽ സർവീസ് സംരക്ഷണത്തിനായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം: ജോയിന്റ് കൗൺസിൽ

സിവിൽ സർവീസ് സംരക്ഷണത്തിനായി യോജിച്ച പ്ര­ക്ഷോഭത്തിന് തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നതിനായി രാജ്യത്തെ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ തയ്യാറാകുമ്പോഴും കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിൽ വിമുഖത കാണിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തിപ്പിടിക്കാനുള്ള അവസരമാണ് എൽഡിഎഫ് സർക്കാർ നഷ്ടപ്പെടുത്തുന്നത്. ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്ത കുടിശികയും അനുവദിക്കാത്തതും സറണ്ടർ ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നതും ക്ലിപ്ത വരുമാനക്കാരായ ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക വൈഷമ്യങ്ങളും ബാധ്യതകളുമെല്ലാം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം വസ്തുതകൾക്ക് നിരക്കുന്നതല്ല. കേരളത്തിലെ ജീവനക്കാരിൽ പകുതിയിലധികവും താഴ്ന്ന വരുമാനക്കാരാണ്. പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ശമ്പളത്തിന്റെ 10 ശതമാനം പെൻഷൻ വിഹിതമായി നഷ്ടപ്പെടും. തൊഴിൽ നികുതി, മെഡിസെപ്പ്, ഇൻകംടാക്സ് തുടങ്ങിയ നിർബന്ധിത ഈടാക്കലുകൾ ഒരുഭാഗത്തും വായ്പാ തിരിച്ചടവുകൾ മറുഭാഗത്തും ബാധ്യതയാകുന്നു. മറ്റ് അധിക വരുമാന മാർഗങ്ങളിൽ ഏർപ്പെടുവാൻ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നില്ല. കമ്പോളത്തിലെ വിലക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് ക്ലിപ്തവരുമാനക്കാരായ ജീവനക്കാരെയാണ്. പൊതുകമ്പോളത്തെ ചലിപ്പിക്കുന്നതിലും നിർണായക സ്ഥാനം ജീവനക്കാർക്കുണ്ട്.
ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു ന്യൂനപക്ഷം ജീവനക്കാരെ മുൻനിർത്തി കേരള വികസനത്തിനായുള്ള സമ്പത്ത് ഊറ്റിയെടുക്കുന്ന വിഭാഗമായി ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം ചർച്ചകൾ പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടു വന്ന് സിവിൽ സർവീസിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. അതിനായി അധ്യാപകരുടെയും ജീവനക്കാരുടെയും യോജിച്ച പ്രക്ഷോഭത്തിന് എല്ലാ സംഘടനകളും തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Pre­pare for con­cert­ed agi­ta­tion for civ­il ser­vice pro­tec­tion: Joint Council
you may also like this video;

Exit mobile version