Site iconSite icon Janayugom Online

മൂന്നാംകടവ് പുളിക്കാലില്‍ പുലി സാന്നിധ്യം; പരിശോധന നടത്തി വനംവകുപ്പ്

മൂന്നാംകടവ് പുളിക്കാലില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍. പ്രദേശവാസിയായ ടാപ്പിങ്ങ് തൊഴിലാളി പുലിയുടെ മുരള്‍ച്ച കേട്ടെന്നു പറഞ്ഞത് പരിഭ്രാന്തി പരത്തി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇയാളോട് സംസാരിച്ചപ്പോള്‍ കേട്ടത് പുലിയുടെ ശബ്ദം തന്നെയാണോയെന്ന് സംശയമുള്ളതായി പറഞ്ഞുവെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ രാഹുല്‍ പറഞ്ഞു. മൂന്നാംകടവ് പാണ്ടിക്കണ്ടത്തെ രവീന്ദ്രന്റെ ആടിനെയും മറ്റൊരു നായയെയും കൊന്നത് പുലിയാണെന്നാണ് നാട്ടുകാരുടെ വാദം . ബുധനാഴ്ച പുളിക്കാല്‍ സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തു നിന്നു റോഡ് മുറിച്ചു കടക്കുന്ന പുലിയെ ബൈക്ക് യാത്രക്കാര്‍ കണ്ടതായി പറഞ്ഞിരുന്നു. പുളിക്കാല്‍ പള്ളി പരിസരത്തും പുലിയെ കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് വോയ്‌സ് ഓഫ് പുളിക്കാല്‍ ക്ലബ് പ്രവര്‍ത്തകര്‍ രാത്രി വൈകുവോളം തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ആശങ്കപ്പെടാനില്ലെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും വനംവകുപ്പധികൃതര്‍ നാട്ടുകാരെ അറിയിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കാനാണ് തീരുമാനം. രാത്രി പട്രോളിങ് നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version