Site icon Janayugom Online

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; പ്രതിപക്ഷ പാര്‍ട്ടികള്‍ 21ന് യോഗം ചേരും

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ 21ന് യോഗം ചേരും. അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ചയിലെ യോഗം. സ്ഥാനാര്‍ത്ഥിയായി പവാറിന്റെ പേര്‍ കഴിഞ്ഞ യോഗത്തില്‍ ഉയര്‍ന്നുവന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമവായ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ശരദ് പവാര്‍, മമതാ ബാനര്‍ജി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ പൗത്രനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പേരാണ് മുന്‍നിരയിലുണ്ടായിരുന്നത്.

ഫാറുഖ് അബ്ദുള്ളയും ഇന്നലെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഗോപാല്‍ കൃഷ്ണ ഗാന്ധി മുമ്പ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്.

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവച്ചിട്ടില്ല. ഇക്കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്.

Eng­lish summary;Presidential can­di­date; Oppo­si­tion par­ties will meet on May 21

You may also like this video;

Exit mobile version