Site iconSite icon Janayugom Online

ഹോണ്ടുറാസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 30ന്

മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 30ന് നടക്കും. റിക്സി മൊൻകാഡ, സാൽവഡോർ നസ്രല്ല, നസ്രി അസ്ഫുറ തുടങ്ങിയവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ഭരണകക്ഷിയായ ലിബ്രേ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മൊന്‍കാഡ സിയോമാര കാസ്ട്രോ സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് താൽപ്പര്യങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നതിനുപകരം,ഏറ്റവും പിന്നാക്കം നിൽക്കുന്നവരെ കേന്ദ്രീകരിച്ചുള്ള പൊതുനയങ്ങൾ പിന്തുടരാനും ലാറ്റിൻ അമേരിക്കൻ സംയോജനത്തിന്റെ ഇടങ്ങളിൽ ഹോണ്ടുറാസിന്റെ പങ്ക് നിലനിർത്താനുമുള്ള വാഗ്‍ദാനങ്ങളാണ് മൊന്‍കാഡ മുന്നോട്ടുവയ്ക്കുന്നത്. കാസ്ട്രോയുടെ പുരോഗമന സർക്കാരിനെതിരായ മറ്റ് രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾ ഇടതുപക്ഷ വിരുദ്ധ വോട്ടർമാരെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്.

മുൻ ടെലിവിഷൻ അവതാരകനായ സാൽവഡോർ നസ്രല്ല 2017 ലെ തെരഞ്ഞെടുപ്പില്‍ ലിബ്രെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലിബറൽ പാർട്ടി ടിക്കറ്റിലാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വസായിയും സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ മുൻ മേയറുമായ നസ്രി അസ്ഫുറ 2009‑ൽ മാനുവൽ സെലായയ്‌ക്കെതിരായ യുഎസ് പിന്തുണയുള്ള അട്ടിമറിയെത്തുടർന്ന് ഹോണ്ടുറാസിന്റെ നിയന്ത്രണം പിടിച്ചെടുത്ത തീവ്ര വലതുപക്ഷ നാഷണൽ പാർട്ടിക്കുവേണ്ടി മത്സരിക്കുന്നു. 

ഞായറാഴ്ചയോടെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങള്‍ അവസാനിച്ചിരുന്നു. അഭിപ്രായ സര്‍വേകളില്‍ മൊൻകാഡയ്ക്കാണ് മുന്നേറ്റം. മൊകാന്‍ഡയ്ക്ക് അനുകൂലമായി ഫലങ്ങള്‍ മാറ്റാന്‍ അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ ഹോണ്ടുറാൻ വലതുപക്ഷവുമായി ബന്ധപ്പെട്ട മാധ്യമങ്ങളും വ്യക്തികളും ഇതിനോടകം ഉയര്‍ത്തുന്നുണ്ട്.

Exit mobile version