Site icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എംപിമാരുടെ വോട്ടിന് മൂല്യം കുറയും

president

ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരുടെ വോട്ടിന്റെ മൂല്യം 708ല്‍ നിന്ന് 700 ആയി കുറയും. ജമ്മു കശ്മീരില്‍ നിയമസഭ നിലവിലില്ലാത്തതാണ് വോട്ടിന്റെ മൂല്യം കുറയുന്നതിന് കാരണമായത്.

2019 ഓഗസ്റ്റില്‍ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് ജമ്മു കശ്മീര്‍ നിയമസഭയില്‍ 83 സീറ്റുകളാണ് ഉണ്ടായിരുന്നത്. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാകുമെന്നും ലഡാക്കില്‍ കേന്ദ്രം നേരിട്ട് ഭരണം നടത്തുമെന്നുമാണ് ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയനുസരിച്ച് ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കുന്ന എംപിമാര്‍ക്ക് മാത്രമെ ഇത്തവണ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാന്‍ കഴിയൂ.

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള എംപിമാരുടെ വോട്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. ലോക്‌സഭ, രാജ്യസഭ, നിയമസഭ അംഗങ്ങളാണ് തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രറല്‍ കോളജില്‍ ഉള്‍പ്പെടുന്നത്.

1997ലെ തെരഞ്ഞെടുപ്പിലാണ് എംപിമാരുടെ വോട്ടിന്റെ മൂല്യം 708 ആയി നിശ്ചയിച്ചത്. 1952ല്‍ 494 ആയിരുന്നു ഓരോ എംപിമാരുടെയും വോട്ടിന്റെ മൂല്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംസ്ഥാന നിയമസഭാംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് ഇത് ആദ്യത്തെ തവണയല്ല. 1974 മാര്‍ച്ച് മാസത്തില്‍ ഗുജറാത്ത് നിയമസഭ പിരിച്ചുവിടുകയും പിന്നീട് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടിപ്പിക്കാതിരിക്കുകയും ചെയ്തതോടെ നിയമസഭാംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

Eng­lish Sum­ma­ry:  Pres­i­den­tial elec­tion: MPs’ votes will decrease

You may like this video also

Exit mobile version