Site iconSite icon Janayugom Online

സംസ്ഥാനങ്ങളുടെ വിഹിതം കുറക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്‌ ഭരണഘടനാ വിരുദ്ധം: എ എ റഹീം

സംസ്ഥാനങ്ങളുടെ നികുതിവിഹിതം വെട്ടികുറക്കാൻ ധനകാര്യ കമീഷന്റെ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ടത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി പറഞ്ഞു. കാസർകോട്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മായ റിപ്പോർട്ടേഴ്‌സ്‌ കലക്ടീവ്‌ പുറത്തുവിട്ട റിപ്പോർട്ടിലാണ്‌ 14-ാം ധനകാര്യ കമീഷന്റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ടുവെന്ന്‌ വ്യക്തമായിരിക്കുന്നത്‌. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അട്ടിമറിക്കുന്ന നടപടിയാണിത്. സംസ്ഥാനങ്ങൾക്ക്‌ 42 ശതമാനം നികുതി വിഹിതമാണ്‌ ധനകാര്യ കമീഷൻ ശുപാർശ ചെയ്തത്‌.

പ്രധാനമന്ത്രി നേരിട്ട്‌ ധനകാര്യ കമീഷൻ ചെയർമാനെ വിളിച്ച്‌ ഒരു കാരണവശാലും വിഹിതം വർധിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ടു. ഇത്‌ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്‌. ഭരണഘടനാപ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ കമീഷൻ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര സ്ഥാപനമാണ്‌. ഇതിന്റെ നടപടിക്രമങ്ങളിൽ ഇടപെടാനാകില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ഇടപെട്ടിട്ടില്ല. രാജ്യത്തെ മൊത്തം ചെലവിന്റെ 62 ശതമാനവും സംസ്ഥാനങ്ങളുടെ ചുമതലയിലാണ്‌.

എന്നാൽ മൊത്തം നികുതി വരുമാനത്തിന്റെ 63 ശതമാനവും പോകുന്നത്‌ കേന്ദ്ര സർക്കാരിലേക്കാണ്‌. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ്‌ നികുതി വിഹിതം 32 ശതമാനത്തിന്‌ പകരം 42 ശതമാനമാക്കാൻ ശുപാർശ ചെയ്‌തത്‌. ധനകാര്യ കമീഷൻ പ്രധാനമന്ത്രിയുടെ ആവശ്യം തള്ളിയാണ്‌ ശുപാർശ സമർപ്പിച്ചത്‌. ഇത്‌ കാരണം രണ്ട്‌ ദിവസത്തിനകം കേന്ദ്ര ബജറ്റ്‌ അഴിച്ചുപണിയുകയായിരുന്നു. തങ്ങളുദ്ദേശിച്ചത്‌ നടക്കാതെയായപ്പോൾ സെസും സർചാർജും വർധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ കേന്ദ്രമെന്നും റഹിം പറഞ്ഞു.

Eng­lish Sum­ma­ry: Prime min­is­ter inter­ven­tion to reduce states’ share uncon­sti­tu­tion­al: AA Rahim
You may also like this video

Exit mobile version