Site icon Janayugom Online

‘രാജ്യം നാണം കെടുമ്പോള്‍ പ്രധാനമന്ത്രി ഉറങ്ങുന്നു’; മണിപ്പൂര്‍ പാര്‍ട്ടി വക്താവ് ബിജെപി വിട്ടു

മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചൊഴിഞ്ഞത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം.
രാജ്യം നാണം കെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതാണോയെന്നും രാജി നല്‍കിയശേഷം വിനോദ് ശർമ ചോദിച്ചു.

അതേസമയം മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യാന്‍ ഇനിയും തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം ഇന്നും സ്തംഭിപ്പിച്ചു. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ലോക്‌സഭയില്‍ രാവിലെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സ്പീക്കര്‍ നടപടികള്‍ രണ്ടുമണി വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സമ്മേളിച്ച സഭയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയാണ് നടന്നത്. പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് സഭ മൂന്നുമണി വരെ പിരിഞ്ഞു. വീണ്ടും സമ്മേളിച്ച സഭയില്‍ ശബ്ദവോട്ടോടെ ജന്‍ വിശ്വാസ് ബില്‍, അപ്രസക്തമായ നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ എന്നിവ പാസാക്കി.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യസഭയിലും തുടര്‍ന്നു. രാവിലെ പ്രതിഷേധത്തില്‍ മുങ്ങിയ സഭ 12 വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സമ്മേളിച്ചപ്പോഴും പ്രതിഷേധം ശക്തമായി തുടര്‍ന്നു. ഇതോടെ രണ്ടുമണി വരെ നിര്‍ത്തിവച്ചു. വീണ്ടും സമ്മേളിച്ച സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ അസാന്നിധ്യത്തില്‍ സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്‍ ശബ്ദവോട്ടോടെ പാസാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Eng­lish Summary:‘Prime Min­is­ter sleeps when coun­try is ashamed’; Manipur par­ty spokesper­son quits BJP
You may also like this video

Exit mobile version