ഡ്യൂക്ക് ഓഫ് യോർക്ക് എന്ന സ്ഥാനപ്പേര് ഉപേക്ഷിക്കാൻ തീരുമാനിച്ച് ആൻഡ്രൂ രാജകുമാരൻ. ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചാള്‍സ് മൂന്നാമനുമായും മറ്റ് കുടുംബാംഗങ്ങളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആൻഡ്രൂ പ്രസ്താവനയിൽ അറിയിച്ചു. ആൻഡ്രൂവിനെതിരായ തുടർച്ചയായ ആരോപണങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു എന്ന നിഗമനത്തിൽ നിന്നാണ് ഈ തീരുമാനം.
തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തിയായി നിഷേധിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ച പദവികളും നിലനിർത്തുന്ന പദവിയെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കി. ഡ്യൂക്ക് ഓഫ് യോർക്ക്, നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ വിക്ടോറിയൻ ഓർഡർ, റോയൽ നൈറ്റ് കമ്പാനിയൻ ഓഫ് ദ മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദ ഗാർട്ടർ എന്നീ പദവികളാണ് ആൻഡ്രൂ ഉപേക്ഷിക്കുന്നത്.
ഇവയെല്ലാം ഉപേക്ഷിക്കുമ്പോഴും, പ്രിൻസ് എന്ന പദവി അദ്ദേഹത്തിന് നിലനിർത്താൻ കഴിയും. കാരണം, രാജ്ഞിയുടെ മകനായി ജനിച്ചതിനാൽ ഈ പദവി പാർലമെന്റ് നിയമത്തിലൂടെ അല്ലാതെ നീക്കം ചെയ്യാൻ കഴിയില്ല. നിലവിൽ സൈനിക പദവികളും ബഹുമതിയും ഉപയോഗിക്കുന്നതിൽ നിന്ന് ആൻഡ്രൂവിനെ വിലക്കിയിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടീഷ് രാജകുടുംബവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രൂവിന്റെ വ്യക്തിപരമായ വിഷയങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി തടസ്സമുണ്ടാക്കുന്നു എന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്ന് രാജകുടുംബം അറിയിച്ചു. ലൈംഗികാപവാദക്കേസിൽ ആരോപണവിധേയനായതിന് പിന്നാലെ 2022ൽ പരമോന്നത നഗരബഹുമതിയായി 1987ൽ സമ്മാനിച്ച ‘ഫ്രീഡം ഓഫ് ദ് സിറ്റി’ റദ്ദാക്കിയിരുന്നു.

