Site iconSite icon Janayugom Online

സ്വകാര്യത ലംഘനം: ട്വിറ്ററിന് 15 കോടി ഡോളറിന്റെ പിഴ

സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷന്‍ ട്വിറ്ററിനെതിരെ 15 കോടി ഡോളറിന്റെ പിഴ ചുമത്തി. പരസ്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും വഞ്ചനാപരമായ രീതിയിൽ ഉപയോഗിച്ചതായി കമ്പനി സമ്മതിച്ചു. 2013 മേയ് മുതൽ തുടരുന്ന കുറ്റകൃത്യം 14 കോടി ഉപയോക്താക്കളെ ബാധിച്ചതായും കമ്മിഷന്‍ കണ്ടെത്തി. 2019 ല്‍ സമാന വിഷയത്തില്‍ ട്വിറ്റര്‍ പരസ്യ ക്ഷമാപണം നടത്തിയിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‍കും രംഗത്തെത്തി. ആശങ്കാജനകമായ കാര്യമാണെന്നും ഉപഭോക്താക്കളുടെ കാര്യത്തില്‍ ട്വിറ്റർ സത്യസന്ധമല്ലെങ്കിൽ, മറ്റെന്ത് കാര്യത്തിലാണ് സത്യസന്ധമായിരിക്കുകയെന്നും മസ്‍ക് ട്വീറ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകളുടെ എണ്ണം കമ്പനി പുറത്തുവിട്ടതിനെക്കാള്‍ കൂടുതലാണെന്ന് ആരോപിച്ചാണ് 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ കരാര്‍ മസ്‍ക് മരവിപ്പിച്ചത്. 

അതിനിടെ, ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. വ്യാജ സ്പാം അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇലോണ്‍ മസ്കുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെയാണ് ഡോര്‍സി ബോര്‍ഡ് സ്ഥാനം രാജിവച്ചത്. 2021 നവംബറില്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവച്ചപ്പോള്‍ തന്നെ അധികം വൈകാതെ കമ്പനി വിടുമെന്ന് ഡോര്‍സി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ഫിനാന്‍ഷ്യല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ ബ്ലോക്കിന്റെ ചെയര്‍മാനും സിഇഒയുമാണ് ഡോര്‍സി.

Eng­lish Summary:Privacy breach: Twit­ter fined $ 150 million
You may also like this video

Exit mobile version