Site icon Janayugom Online

സേനയിലെ വനിതാ ഓഫിസര്‍മാരുടെ പ്രമോഷന്‍: നാലാഴ്ച സമയം

കരസേനയില്‍ വനിതാ ഓഫിസര്‍മാര്‍ക്ക് കേണല്‍ റാങ്കില്‍ നിന്നും ബ്രിഗേഡിയര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച അന്തിമതീരുമാനത്തിന് സേനക്ക് നാലാഴ്ച സമയം അനുവദിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അറ്റോര്‍ണി ജനറല്‍ (എജി)ആര്‍ വെങ്കിട്ടരമണി, മുതിര്‍ന്ന അഭിഭാഷകൻ ആര്‍ ബാലസുബ്രഹ്മണ്യൻ എന്നിവരുടെ സബ്മിഷന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2024 മാര്‍ച്ച് 31നുള്ളില്‍ പദ്ധതി കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. 

കേണല്‍ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ട് അടിസ്ഥാന യോഗ്യതകള്‍ സ്ത്രീകള്‍ വിജയിക്കേണ്ടതുണ്ടെന്ന് എജി കോടതിയില്‍ അറിയിച്ചു. ഇതില്‍ നിന്നുള്ള വ്യതിചലനം ഇന്ത്യൻ സേനയുടെ അടിസ്ഥാനത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി മുമ്പാകെ എത്തിയ പല വനിതാ ഓഫിസര്‍മാരും അടിസ്ഥാന യോഗ്യതയില്‍ വിജയം നേടിയിട്ടില്ലെന്നും എജി അറിയിച്ചു.
സേനയുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്ക് സ്ഥിര കമ്മിഷൻ നടപടി തടസപ്പെടുത്തുന്നതായി കോടതി നിരീക്ഷിച്ചു.
ചില വനിതാ ഓഫിസര്‍മാര്‍ സ്ഥാനക്കയറ്റത്തില്‍ വിവേചനം നേരിടുന്നതായി പരാതി ഉന്നയിച്ചിരുന്നു. 2020ലാണ് വനിതകള്‍ക്ക് സ്ഥിരം കമ്മിഷൻ നൽകാൻ കോടതി ഉത്തരവിട്ടത്. ശാരീരിക തടസങ്ങള്‍ എന്ന കേന്ദ്ര വാദത്തെ തള്ളിയായിരുന്നു ഉത്തരവ്. 14 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ എല്ലാ വനിതകള്‍ക്കും സ്ഥിരം കമ്മിഷൻ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിന് ശേഷം നാവിക സേനയോടും ഇത് നടപ്പാക്കാൻ പരമോന്നത കോടതി ഉത്തരവിട്ടു. 

Eng­lish Sum­ma­ry: Pro­mo­tion of Women Offi­cers in the Force: Four weeks time

you may also like this video

Exit mobile version