Site icon Janayugom Online

19 ഖലിസ്ഥാന്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടും

രാജ്യത്തിന് പുറത്തുനിന്ന് ഖലിസ്ഥാന്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പിടികിട്ടാപ്പുള്ളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിന്റെ പഞ്ചാബിലെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി നിലപാട് കടുപ്പിച്ചത്. 

യുകെ, കാനഡ, ദുബായ്, പകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിയുന്ന 19 ഭീകരരുടെ പട്ടിക എന്‍ഐഎ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. യുഎപിഎ നിയമമനുസരിച്ചാണ് ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക. പരംജീത് സിങ്, കുല്‍വന്ത് സിങ്, വധ്‌വസിങ് ബബ്ബര്‍, ജയ് ദാലിവാല്‍, സുഖ്പാല്‍ സിങ്, സരബ്ജീത് സിങ് ബെന്നൂര്‍, ബര്‍പ്രീത് സിങ്, ബര്‍ജാപ് സിങ്, രഞ്ജിത് സിങ്, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ്, ജസ്‌മീത് സിങ്, ഗുര്‍ജന്ത് സിങ് ധില്ലന്‍, ലഖ്ബീര്‍ സിങ് റോഡ്, അമര്‍ദീപ് സിങ്, ജതീന്ദര്‍ സിങ്, ഭൂപീന്ദര്‍ സിങ്, ഹിമ്മത് സിങ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. 

പലരും കനേഡിയന്‍ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തായ്‌ലന്‍ഡിലെ ക്ലബുകളിലും ബാറുകളിലും നിക്ഷേപം ഉള്ളതായി കണ്ടെത്തി. ഗുര്‍പന്ത് വന്ത് സിങ് പന്നൂവിന്റെ ചണ്ഡീഗഢിലെ വീടും അമൃത്സറിലെ ഭൂമിയും കഴിഞ്ഞദിവസം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. 

Eng­lish Summary:Property of 19 Khal­is­tan lead­ers will be confiscated
You may also like this video

Exit mobile version