മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമ്മക്കെതിരെ ബംഗ്ലാദേശിൽ വൻ പ്രതിഷേധ റാലി. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നിരവധി ആളുകളാണ് റാലിയിൽ പങ്കെടുത്തത്.
ജൂൺ 16ന് ഇന്ത്യൻ എംബസി ഉപരോധിക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയെയും ഇന്ത്യൻ ഉല്പന്നങ്ങളെയും ബഹിഷ്കരിക്കണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ തലസ്ഥാന നഗരമായ ധാക്കയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രശ്നം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. രാജ്യത്തെ നിരവധി ജില്ലകളിൽ പ്രതിഷേധ മാർച്ച് നടന്നു.
ദേശീയ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബിജെപി വക്താവ് നൂപുർ ശർമ പരാമർശം നടത്തിയത്. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴി വെക്കുകയും ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
English summary;Prophet reference; Massive protest in Bangladesh