Site iconSite icon Janayugom Online

വേശ്യാവൃത്തി: ഷോൺ ഡിഡി കോംബ്സിന് നാല് വര്‍ഷം തടവ് ശിക്ഷ

വേശ്യാവൃത്തി സംബന്ധമായ കുറ്റങ്ങളിൽ പ്രശസ്ത ഹിപ്-ഹോപ്പ് സംഗീതജ്ഞൻ ഷോൺ ഡിഡി കോംബ്സിന് നാല് വര്‍ഷം തടവ് ശിക്ഷ. ഇന്ത്യൻ വംശജനായ ജഡ്ജി അരുൺ സുബ്രഹ്മണ്യനാണ് ശിക്ഷ വിധിച്ചത്. സ്ത്രീകൾക്കെതിരായ ചൂഷണവും അക്രമവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഊന്നിപ്പറയുക എന്നതാണ് ശിക്ഷയുടെ ലക്ഷ്യമെന്ന് ജഡ്ജി വ്യക്തമാക്കി. വിചാരണ കാലയളവില്‍ അനുഭവിച്ച ജയില്‍വാസം കണക്കിലെടുത്ത് കോംബ്സിന് 36 മാസം തടവില്‍ കഴിയേണ്ടി വരും. 5,00,000 ഡോളർ പിഴ കൂടാതെ മോചനത്തിനു ശേഷം അഞ്ച് വര്‍ഷത്തേക്ക് പൊലീസ് നിരീക്ഷണവും ഉണ്ടാകും.
പുരുഷ ലൈംഗികത്തൊഴിലാളികളെ ഏർപ്പാടാക്കുകയും താൻ നോക്കി നിൽക്കുമ്പോൾ ഇവർക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ മുൻകാമുകിമാരോട് നിർദേശിക്കുകയും ചെയ്തതാണ് ഷോൺ ഡിഡി കോംബ്സിനെതിരെയുള്ള കുറ്റം. ഇത് വീഡിയോയിൽ പകർത്താനും ഗായകന് ഉദ്ദേശ്യമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. കോംബ്സിനെതിരെയുള്ള കുറ്റങ്ങൾ അതീവ ഗുരുതരമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായി സമർപ്പിച്ച രേഖയിൽ പ്രോസിക്യൂട്ടർമാർ എഴുതി. കോംബ്സിന് 14 മാസത്തിൽ കൂടുതൽ തടവുശിക്ഷ വിധിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകർ അഭ്യര്‍ത്ഥിച്ചിരുന്നു.

ന്യൂയോര്‍ക്ക് സ­തേണ്‍ ജില്ലാ കോടതിയിലെ ദക്ഷിണേന്ത്യന്‍ വംശജനായ ആദ്യ ജ­ഡ്­ജാണ് അരുൺ സുബ്രഹ്മണ്യൻ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലായിരുന്നു ജനനം. മാതാപിതാക്കള്‍ തമിഴ്‍നാട്ടില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. 2004ൽ കൊളംബിയയിൽ നിന്ന് നിയമ ബിരുദവും നേടി. 2023ൽ മുന്‍ പ്രസിഡന്റ് ജോ ബെെഡനാണ് സുബ്രഹ്മണ്യനെ നിയമിച്ചത്. 45 വയസുള്ള സുബ്രഹ്മണ്യൻ ഫെഡറൽ ബെ­ഞ്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിമാരിൽ ഒരാളാണ്.

Exit mobile version