Site icon Janayugom Online

പൊലീസ് അതിക്രമത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധ റാലി

പൊലീസ് അതിക്രമത്തിനെതിരെ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ പൊതുജന മാര്‍ച്ച്. 2017ൽ അവതരിപ്പിച്ച ഇന്റേണൽ സെക്യൂരിറ്റി കോഡിന്റെ 435-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ചാല്‍ വെടിവയ്ക്കാനുള്ള അധികാരം ഈ വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നു. ഫ്രാന്‍സിലുടനീളം നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഫ്രാൻസ് അൺബോഡ് (എൽഎഫ്ഐ) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാരിസിലെ 15,000 പേർ ഉൾപ്പെടെ ഫ്രാൻസിലുടനീളം 80,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി യൂണിയനുകൾ പറഞ്ഞു.

രാജ്യവ്യാപകമായി 31,300 പേരും പാരിസില്‍ 9,000 പേരും പങ്കെടുത്തതായാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. അതേസമയം, അസ്വീകാര്യമായ ആക്രമണമാണ് പൊലീസിനെതിരെ നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജെ­റാൾഡ് ഡാർമനിൻ ആരോപിച്ചു. ചിലയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റമുട്ടി. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പാരിസ് പൊലീസ് മേധാവി ലോറന്റ് ന്യൂനെസ് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായ ആറ് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ മോശം പെരുമാറ്റം അന്വേഷിക്കുന്നതിനുള്ള സമിതി വാർഷിക റിപ്പോർട്ട് പുറത്തുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് മാർച്ച് നടന്നത്. 2022ൽ വെടിയേറ്റ് മരിച്ച 22 പേർ ഉൾപ്പെടെ 38 പേ­ർ പൊലീസ് നടപടിയെ തുടർന്ന് മരിച്ചു. ജൂലൈയിൽ, 18 സ്വതന്ത്ര വിദഗ്ധർ ഉൾപ്പെട്ട വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള യുഎൻ കമ്മിറ്റി ഫ്രാൻസ്‍ പൊലീസിന്റെ അമിതമായ ബലപ്രയോഗം സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. 

പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച്‌ കൊന്നതിനെ തുടർന്ന്‌ ഫ്രാൻസിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. വിവിധ നഗരങ്ങളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ രാജ്യം കലാപഭൂമിയായി. ട്രാഫിക്‌ പരിശോധനയ്ക്കിടെയാണ്‌ കൗമാരക്കാരനായ നയ്‌ലിനെ പൊലീസ്‌ വെടിവച്ചത്‌. ഇയാൾ പൊലീസിനുനേരെ വ­ണ്ടിയോടിച്ച്‌ വന്നതുകൊണ്ട് വെടിവച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. 

Eng­lish Summary:Protest ral­ly in France against police brutality
You may also like this video

Exit mobile version