Site icon Janayugom Online

വര്‍ഗീയ വിഷം ചീറ്റി പി സി ജോര്‍ജ്: പ്രതിഷേധം ഇരമ്പുന്നു

രാഷ്ട്രീയത്തിൽ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതോടെ വർഗീയ വിഷം ചീറ്റി വീണ്ടും രംഗത്തെത്തിയ പി സി ജോർജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു പി സി ജോർജിന്റെ വർഗീയ പരാമർശങ്ങൾ. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നു പറ‍ഞ്ഞ പി സി ജോർജ് ടിപ്പു സുൽത്താൻ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാൻ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ കള്ളത്തരം തുറന്നുകാട്ടണമെന്നും പറഞ്ഞു. ബോധപൂർവം നുണ പ്രചരണങ്ങൾ നടത്തി വർഗീയവാദികളായ ഒരു വിഭാഗത്തിന്റെ കയ്യടി നേടാനായിരുന്നു പി സി ജോർജിന്റെ നീക്കം. 

ക്രിസ്ത്യൻ- മുസ്‌ലിം പള്ളികൾ സമുദായങ്ങളുടെ കീഴിലായിരിക്കുമ്പോൾ ക്ഷേത്രങ്ങൾ സർക്കാരുകളുടെ കീഴിലാണെന്നും അത് കയ്യടക്കുന്നതിന് ഹിന്ദുക്കൾ യുദ്ധം ചെയ്യണമെന്നുമായിരുന്നു പ്രകോപനപരമായ ജോർജിന്റെ പ്രസംഗം. നേർച്ച പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും യതീംഖാനയുടെയും അനാഥ മന്ദിരത്തിന്റെയും പേര് പറഞ്ഞ് കെട്ടിടമുണ്ടാക്കി മുസ്‌ലിങ്ങൾ പണം മേടിക്കുകയാണ്. 

കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും മുസ്ലീങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ ഉപയോഗിച്ച് ചായയിൽ മിശ്രിതം ചേർത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. പി സി ജോർജിനെതിരെ കേസിന് പോകുന്നവർക്ക് സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്ത് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. പി വി ദിനേശ് രംഗത്തെത്തി. ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: protest roar­ing agan­ist PC George
You may also like this video

Exit mobile version