Site iconSite icon Janayugom Online

നാഗാലാൻഡ് കൊലപാതകം: പ്രതിഷേധം വ്യാപിക്കുന്നു

നാഗാലാൻഡിലെ സൈനിക കൊലപാതകത്തിനെതിരെ കൊഹിമയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍

നാഗാലാൻഡിലെ മോൺ ജില്ലയിൽ വിഘടനവാദികളെന്നു കരുതി 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം പടരുന്നു. തലസ്ഥാനമായ കൊഹിമയിലേക്കും പ്രതിഷേധം വ്യാപിച്ചു.
അഫ്‌സ്‌പ നിയമം പിൻവലിക്കണമെന്നും കൊല്ലപ്പെട്ടവർക്കു നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നാഗ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്) നടത്തിയ വമ്പൻ റാലിയിൽ ആയിരങ്ങളാണു പങ്കെടുത്തത്. വിവാദ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. 

കോനിയാക് നാഗ ഗോത്രത്തിന്റെ ഉന്നത സംഘമായ കോനിയാക് യൂണിയന്റെ നേതൃത്വത്തിൽ നിസഹകരണ പ്രസ്ഥാനമായി തുടങ്ങിയ പ്രതിഷേധം ബുധനാഴ്ച കൂടുതൽ ഇടങ്ങളിലേക്കു വ്യാപിച്ചു. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനും പ്രതിഷേധത്തിന്റെ ഭാഗമായി. ദേശീയ ആഘോഷങ്ങളിൽനിന്നും സൈന്യത്തിന്റെ പരിപാടികളിൽനിന്നും വിട്ടുനിൽക്കാൻ സംഘടന ആഹ്വാനം ചെയ്തു. പ്രദേശത്ത് സൈനിക റിക്രൂട്ട്മെന്റ് പരിപാടികൾ അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു. വ്യാഴാഴ്ച മുതൽ വലിയ തോതിലുള്ള സമരങ്ങളാണ് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ നടക്കുന്നത്. മോൺ ജില്ലയിലെ ബന്ദിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഗതാഗതം തടസപ്പെട്ടു. മോണിനു പുറമേ കിഫിർ, ട്വെൻസാങ്, നോക്‌ലാക്, ലോങ്‍ലെങ് ജില്ലകളിലും ജനം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

സൈനിക ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യം ഉയർന്നു. ഗ്രാമീണർ സഞ്ചരിച്ച ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതിരുന്നപ്പോഴാണ് സൈന്യം വെടിവച്ചതെന്നാണ് അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്.
eng­lish sum­ma­ry; Protest spreads in Naga­land murder
you may also like this video;

Exit mobile version