Site icon Janayugom Online

ജെഎന്‍യുവില്‍ പ്രതിഷേധം നിരോധിച്ചു; സമരം ചെയ്താല്‍ 20,000 പിഴ

പ്രതിഷേധങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കങ്ങളുമായി ജെഎന്‍യു. ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെടെയുള്ള അക്കാദമിക് കെട്ടിടങ്ങളുടെ 100 മീറ്ററിനുള്ളില്‍ ജെഎന്‍യുവില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കനത്ത പിഴ മുതല്‍ പുറത്താക്കല്‍ വരെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നാണ് അറിയിപ്പില്‍ പറയുന്നു. നവംബറില്‍ അംഗീകരിച്ച പുതുക്കിയ ചീഫ് പ്രോക്ടര്‍ ഓഫീസ് മാന്വലിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ ജെഎന്‍യു വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രോക്ടര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു.

പുതിയ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 20,000 രൂപ പിഴയോ കാമ്പസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാം. കൂടാതെ, ‘ദേശവിരുദ്ധത’, മതം, ജാതി, സമുദായം എന്നിവയോട് അസഹിഷ്ണുത വളര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. അത്തരക്കാര്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും. ഫ്രഷേര്‍സ് പാര്‍ട്ടി, ഫെയര്‍വെല്‍ പാര്‍ട്ടി, ഡിജെ തുടങ്ങിയവ അനുവാദമില്ലാതെ നടത്തിയാലും പിഴയുണ്ട്. 6,000 രൂപയായിരിക്കും പിഴ. 

പുതിയ നിയമങ്ങളെ വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്നത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനും ജെഎൻയു പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്ന ക്യാമ്ബസ് സംസ്കാരത്തെ നിയന്ത്രിക്കാനുമുള്ള ശ്രമമാണെന്ന് ജെഎന്‍യുഎസ്‌യു വിശേഷിപ്പിച്ചു. അതേസമയം നേരത്തെ ഉള്ള നിയമങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അത് ക്രമീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ജെഎന്‍യു വൈസ് ചാന്‍സലറുടെ പ്രതികരണം. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ക്യാമ്പസിനുള്ളിലെ നിലവിലുള്ള പ്രതിഷേധ മേഖലകള്‍ മതിയെന്നും വിസി പറഞ്ഞു. 

Eng­lish Summary:Protests Banned at JNU; 20,000 fine for striking
You may also like this video

Exit mobile version